ഭീകരവാദം പൊറുക്കില്ല; സര്‍ജിക്കല്‍ സ്ട്രൈക്കിന് മടിയില്ല: അമിത് ഷാ
Mail This Article
പനജി∙ അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ പൊറുക്കില്ലെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വീണ്ടുമൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് മടിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ‘ഞങ്ങൾ ആക്രമണങ്ങൾ സഹിക്കില്ലെന്ന് സർജിക്കൽ സ്ട്രൈക്കുകൾ തെളിയിച്ചു. നിങ്ങൾ ലംഘിച്ചാൽ കൂടുതൽ സർജിക്കൽ സ്ട്രൈക്കുകൾ ഉണ്ടാകും.’– അദ്ദേഹം പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കറുടെയും കീഴിലുള്ള സർജിക്കൽ സ്ട്രൈക്ക് ഒരു സുപ്രധാന ചുവടുവയ്പ്പായിരുന്നു. ഇന്ത്യയുടെ അതിർത്തികൾ ആർക്കും തടസ്സപ്പെടുത്താനാകില്ലെന്ന് ഒരു സന്ദേശം നൽകാൻ കഴിഞ്ഞു. ചർച്ചകൾ നടന്ന ഒരു സമയമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തിരിച്ചടിക്കാനുള്ള സമയമാണ്.’– അമിത് ഷാ കൂട്ടിച്ചേർത്തു.
ഗോവയിലെ ധർബന്ധോരയിൽ നാഷനൽ ഫൊറൻസിക് സയൻസസ് സർവകലാശാലയുടെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളിയടക്കം 5 സൈനികർ വീരമൃത്യു വരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പരാമർശം.
2016 സെപ്റ്റംബറിൽ ഇന്ത്യയിലെ ഉറി, പഠാൻകോട്ട്, ഗുരുദാസ്പുർ എന്നിവിടങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് മറുപടിയായി ഇന്ത്യ പാകിസ്ഥാനിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയിരുന്നു. ഉറി ആക്രമണത്തിന് 11 ദിവസങ്ങൾക്ക് ശേഷം 2016 സെപ്റ്റംബർ 29നാണ് സർജിക്കൽ സ്ട്രൈക്ക് നടത്തിയത്.
English Summary: More surgical strikes if Pakistan transgresses: Home Minister Amit Shah