‘ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കും’; പഞ്ചാബ് പിസിസി അധ്യക്ഷനായി സിദ്ദു തുടരും
Mail This Article
ന്യൂഡൽഹി∙ പഞ്ചാബ് പിസിസി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു തുടരും. ഹൈക്കമാൻഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് സിദ്ദു വ്യക്തമാക്കി. പാർട്ടി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പഞ്ചാബിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകുമെന്ന് ഹരീഷ് റാവത്ത് അറിയിച്ചു.
തന്റെ ആശങ്കകൾ പാർട്ടി ഹൈക്കമാൻഡുമായി പങ്കുവച്ചെന്നും പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ എന്തു തീരുമാനമെടുത്താലും അത് പഞ്ചാബിന്റെ നന്മയ്ക്കു വേണ്ടിയാകുമെന്ന് പൂർണവിശ്വാസമുണ്ടെന്ന് സിദ്ദു വ്യക്തമാക്കി. പാർട്ടിയിൽ ഉയർന്ന സ്ഥാനം വഹിക്കുന്ന അവരുടെ നിർദേശങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതാനും വിഷയങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയും സിദ്ദുവും ചർച്ച നടത്തിയെന്നും വൈകാതെ പരിഹാരം ഉരുത്തിരിയുമെന്നും ഹരീഷ് റാവത്തിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
English Summary: Navjot Singh Sidhu meets top Congress leaders in Delhi amid Punjab crisis