പേരാവൂര്‍ ചിട്ടി തട്ടിപ്പ്: നിക്ഷേപകരുമായി ചർച്ചയ്ക്ക് സിപിഎം നേതൃത്വം
Mail This Article
കണ്ണൂർ ∙ സിപിഎം നിയന്ത്രണത്തിലുള്ള കണ്ണൂർ പേരാവൂര്‍ കോ–ഓപ്പറേറ്റീവ് ഹൗസ് ബില്‍ഡിങ് സഹകരണ സംഘത്തിലെ ഒന്നര കോടിയിലധികം രൂപയുടെ ചിട്ടി തട്ടിപ്പ് പരാതിയിൽ പാർട്ടി നേതൃത്വം ഇടപെടുന്നു. സമരം ചെയ്യുന്ന നിക്ഷേപകരുമായി സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ചര്‍ച്ച നടത്തും. ലോക്കല്‍ സെക്രട്ടറിയുടെ വീട്ടിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.
സിപിഎം ഭരിക്കുന്ന സഹകരണ സംഘം 2017 ലാണ് ചിട്ടി ആരംഭിച്ചത്. സഹകരണ വകുപ്പിന്റെ അനുമതി കൂടാതെയാണ് ചിട്ടികൾ ആരംഭിച്ചത് എന്ന് ആരോപണമുണ്ട്. 1.87 കോടി രൂപയാണ് ഈ ചിട്ടി ഇനത്തിൽ മാത്രം കൊടുത്തു തീർക്കാനുള്ളത്. ചിട്ടി പൂർത്തിയായപ്പോൾ പണം മടക്കി വാങ്ങാനെത്തിയവരോട് ഇല്ലെന്ന മറുപടി നൽകിയതോടെയാണ് വെട്ടിപ്പ് പുറത്തായത്. ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ സംഘം മുൻ പ്രസിഡന്റ് കെ.പ്രിയന്റെ മൊഴി സഹകരണ വകുപ്പ് അസി. റജിസ്ട്രാർ പ്രദോഷ് കുമാർ രേഖപ്പെടുത്തിയിരുന്നു.
English Summary: Peravoor House Building Society Financial Fraud