തിരുവനന്തപുരത്തേക്ക് കൂടുതല്‍ വിമാനങ്ങൾ; ചർച്ച പുരോഗമിക്കുന്നു: ജി.മധുസൂദന റാവു
Mail This Article
തിരുവനന്തപുരം ∙ വിമാനത്താവളത്തിലേക്ക് കൂടുതല്‍ വിമാനങ്ങളെത്തുമെന്ന് ചീഫ് എയര്‍പോര്‍ട്ട് ഓഫിസർ ജി.മധുസൂദന റാവു. വിമാനക്കമ്പനികളുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. യാത്രക്കാര്‍ക്ക് സുഗമമായ സേവനമാണു ലക്ഷ്യമെന്നും റാവു മനോരമ ന്യൂസിനോടു പറഞ്ഞു. വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തതോടെ യാത്രാ നിരക്ക് കുറയുമെന്നും കൂടുതൽ രാജ്യാന്തര, ആഭ്യന്തര സർവീസുകൾ തുടങ്ങുമെന്നുമുള്ള പ്രതീക്ഷയിലാണ് യാത്രക്കാർ. വിമാനത്താവളത്തിൽ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കുന്നതുൾപ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസനം യാഥാർഥ്യമാകാനും വഴിയൊരുങ്ങും.
ഇന്ത്യയിലെതന്നെ ഏറ്റവും ഉയർന്ന യൂസേഴ്സ് ഫീ ആണ് നിലവിൽ തിരുവനന്തപുരത്തുള്ളത്. നടത്തിപ്പ് അദാനി ഏറ്റെടുക്കുന്നതോടെ ഇതു കുറയ്ക്കാനാണ് സാധ്യത. ഇതോടെ യാത്രാനിരക്ക് കുറയും. തിരുവനന്തപുരത്തെ അപേക്ഷിച്ച് യാത്രാനിരക്ക് കുറവായതിനാൽ വലിയൊരു വിഭാഗം കൊച്ചി വിമാനത്താവളത്തെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.
ഗ്രൗണ്ട് ഹാൻഡ്‌ലിങ് ചാർജ് ഉൾപ്പെടെ കുറച്ചാൽ കൂടുതൽ കമ്പനികൾ സർവീസ് തുടങ്ങും. രാജ്യാന്തര വ്യോമപാതയ്ക്കു തൊട്ടടുത്തായതിനാൽ വിമാനങ്ങളുടെ ഇന്ധനം നിറയ്ക്കൽ സ്റ്റേഷൻ ആയും തിരുവനന്തപുരത്തിനു വലിയ സാധ്യതകളുണ്ട്.
English Summary: Chief Airport Officer of ATIAL G.Madhusoodana Rao responds