ലഖിംപുർ: കർഷകർക്കിടയിലേക്കു വാഹനം ഇടിച്ചുകയറിയത് പുനരാവിഷ്കരിച്ച് തെളിവെടുപ്പ്
Mail This Article
ന്യൂഡൽഹി ∙ ലഖിംപുർ ഖേരി കർഷക കൊലക്കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ, അറസ്റ്റിലായ ആശിഷ് മിശ്ര, ബിജെപി നേതാവ് അങ്കിത് ദാസ് എന്നിവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കേസിനാസ്പദമായ സംഭവം പുനരാവിഷ്കരിച്ചായിരുന്നു തെളിവെടുപ്പ്. ഉത്തർപ്രദേശ് പൊലീസിന്റെ കാർ ഉപയോഗിച്ചാണ് സംഭവം പുനരാവിഷ്കരിച്ചത്.
കർഷകരുടെ പ്രതീകാത്മകമായി സ്ഥലത്ത് സ്ഥാപിച്ച ഡമ്മികളിലെക്ക് അതിവേഗത്തിലെത്തിയ പൊലീസ് വാഹനം ഇടിച്ചുകയറ്റിയായിരുന്നു പുനരാവിഷ്കരണം. റിമാൻഡ് കലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് ആശിഷ് മിശ്രയെ തെളിവെടുപ്പിന് എത്തിച്ചത്. കൂടുതൽ ചോദ്യംചെയ്യലിനായി ആശിഷ് മിശ്രയെ കൂടുതൽ ദിവസം പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും.
കഴിഞ്ഞ ശനിയാഴ്ചയാണ് ആശിഷ് മിശ്രയെ അറസ്റ്റു ചെയ്തത്. അങ്കിത് ദാസ്, ഡ്രൈവർ ലത്തീഫ് എന്നിവരെ ബുധനാഴ്ചയാണ് പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആശിഷ് മിശ്രയുടെ വാഹനത്തിനു പിന്നാലെ കർഷകർക്കിടയിലേക്കു കയറിയ കാർ അങ്കിത് ദാസിന്റേതാണെന്നു തിരിച്ചറിഞ്ഞിരുന്നു. കേസിൽ ഇതുവരെ ആറു പേരെ അറസ്റ്റുചെയ്തു. ആശിഷ് മിശ്രയും മറ്റൊരു പ്രതിയായ ആശിഷ് പാണ്ഡെയും നൽകിയ ജാമ്യാപേക്ഷകൾ സിജെഎം കോടതി ബുധനാഴ്ച നിരസിച്ചിരുന്നു.
English Summary: Uttar Pradesh farmers' killing: Union Minister Ajay Mishra's son Ashish Mishra taken to site to recreate crime scene