ഒന്നര വയസ്സുകാരി പുഴയിൽ വീണു മരിച്ച സംഭവം കൊലപാതകം; പിതാവ് അറസ്റ്റിൽ
Mail This Article
കണ്ണൂർ ∙ പാത്തിപ്പാലത്ത് അമ്മയും കുഞ്ഞും പുഴയിൽ വീണതിനെ തുടർന്ന് കുഞ്ഞു മരിച്ചത് കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽകോടതി ജീവനക്കാരൻ പാത്തിപ്പാലം - വള്ള്യായി റോഡിലെ കുപ്യാട്ട് കെ.പി. ഷിനുവിനെ മട്ടന്നൂരിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സോനയെയും മകള്‍ അന്‍വിതയെയും ഷിജു ഇന്നലെ വൈകീട്ടാണ് പുഴയിൽ തള്ളിയിട്ടത്. തന്നെയും ഒന്നര വയസ്സുള്ള മകളെയും ഷിനു തള്ളിയിട്ടതാണെന്ന സോനയുടെ മൊഴിയിൽ, ഷിനുവിനെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
ഇന്നലെ വൈകിട്ട് 6 മണിയോടെ പാത്തിപ്പാലം വളള്യായി റോഡിൽ ജല അതോറിറ്റിക്ക് സമീപം ചാത്തൻമൂല ഭാഗത്താണ് പുഴയിൽ വീണ അമ്മയെയും കുഞ്ഞിനെയും കണ്ടത്. നിലവിളി കേട്ടെത്തിയ നാട്ടുകാർ സോനയെ രക്ഷപ്പെടുത്തി. കുട്ടിയുടെ മൃതദേഹം സമീപത്തുനിന്ന് കണ്ടെടുത്തു.
ഷിനുവും സോനയും കുഞ്ഞും ബൈക്കിൽ പുഴയുടെ തീരത്തെത്തുകയായിരുന്നെന്നു സംശയിക്കുന്നു. ബൈക്ക് പുഴയ്ക്കടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഷിനു സംഭവത്തിന് ശേഷം വള്ള്യായി ഭാഗത്തെ വയലിലൂടെ ഓടിപ്പോയതായി നാട്ടുകാർ പറഞ്ഞിരുന്നു. വള്ള്യായിലെ വാടക വീട്ടിൽ താമസിക്കുന്ന ഷിനുവിന്റെ സ്വന്തം വീട് പാത്തിപ്പാലത്താണെന്നാണു വിവരം.
English Summary : Father booked for murder after toddler drowned in Pathipalam