വീടിന് മുകളിലേക്ക് 30 അടി ഉയരമുള്ള മതിൽ; ആറംഗ കുടുംബത്തിന് അദ്ഭുത രക്ഷപ്പെടൽ
Mail This Article
തിരുവനന്തപുരം ∙ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മണ്ണിടിഞ്ഞും വെള്ളംകയറിയും തിരുവനന്തപുരം ജില്ലയിൽ വ്യാപക നാശനഷ്ടം. മുടവൻമുകളിൽ വീടിന് മുകളിലേക്ക് 30 അടി ഉയരമുള്ള മതിലിടിഞ്ഞ് രണ്ടുപേർക്ക് പരുക്കേറ്റു. അർധരാത്രിയാണ് കൂറ്റൻ സംരക്ഷണഭിത്തി വീടിനു മുകളിലേക്ക് ചെരിഞ്ഞത്. 22 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് ഉൾപ്പെടെ ആറംഗ കുടുംബം വീട്ടിലുണ്ടായിരുന്നു. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കോൺക്രീറ്റ് സ്ലാബിനടിയിൽപ്പെട്ട 80 വയസ്സുള്ള ലീലയെയും മകൻ ഉണ്ണികൃഷ്ണനെയും ഫയർഫോഴ്സ് പുറത്തെടുത്തത്.
നെടുമങ്ങാട് പനയുട്ടത്ത് പരമേശ്വര പിള്ളയുടെയും വട്ടപ്പാറ കണക്കൊട് സുഭാഷിന്റെയും വീടുകൾ മണ്ണിടിഞ്ഞ് തകർന്നു. തൃക്കണ്ണാപുരത്ത് കരമനയാറ്റിൽ വെള്ളം ഉയർന്ന് വീടുകളിലേക്ക് കയറിയതോടെ 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
ഇവിടെ റിവർ വ്യൂ ഫ്ലാറ്റിന്റെ പാർക്കിങ് ഏരിയ പൂർണമായും വെള്ളത്തിനടിയിലായി. പേപ്പാറ ഡാമിൽ വെള്ളം നിറഞ്ഞതോടെ വിതുര പൊടിയക്കാല ആദിവാസി കോളനി ഒറ്റപ്പെട്ടു. നെയ്യാർ കരകവിഞ്ഞതോടെ നെയ്യാറ്റിൻകര, കണ്ണൻകുഴി, രാമേശ്വരം പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. നെയ്യാറ്റിൻകരയിലെ വിശ്വഭാരതി സ്കൂളിലും വെള്ളം കയറി. ജില്ലയിലാകെ വ്യാപക കൃഷിനാശവുമുണ്ട്.
English Summary: Compound wall collapses on house in Thiruvananthapuram: family of 6 rescued