‘ചില അപകടങ്ങളുണ്ട്, അത് അനുവദിക്കരുത്; കേരളത്തിൽ കോവിഡ് കുറയും, മരണം താഴും’
വാക്സീൻ വഴിയും കോവിഡ് രോഗബാധ വഴിയുമുള്ള ഹൈബ്രിഡ് സിറോ പ്രിവലൻസ് ആണ് ഇപ്പോൾ കേരളത്തിലുള്ളത്. ഇത് രോഗവ്യാപനത്തെ ചെറുക്കാനുള്ള ശേഷി വർധിപ്പിക്കും. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണവും ചികിത്സ ആവശ്യമുള്ളവരുടെ എണ്ണവും മരണങ്ങളും കുറയുമെന്നുതന്നെ പ്രതീക്ഷിക്കാം... Kerala Covid News
വാക്സീൻ വഴിയും കോവിഡ് രോഗബാധ വഴിയുമുള്ള ഹൈബ്രിഡ് സിറോ പ്രിവലൻസ് ആണ് ഇപ്പോൾ കേരളത്തിലുള്ളത്. ഇത് രോഗവ്യാപനത്തെ ചെറുക്കാനുള്ള ശേഷി വർധിപ്പിക്കും. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണവും ചികിത്സ ആവശ്യമുള്ളവരുടെ എണ്ണവും മരണങ്ങളും കുറയുമെന്നുതന്നെ പ്രതീക്ഷിക്കാം... Kerala Covid News
വാക്സീൻ വഴിയും കോവിഡ് രോഗബാധ വഴിയുമുള്ള ഹൈബ്രിഡ് സിറോ പ്രിവലൻസ് ആണ് ഇപ്പോൾ കേരളത്തിലുള്ളത്. ഇത് രോഗവ്യാപനത്തെ ചെറുക്കാനുള്ള ശേഷി വർധിപ്പിക്കും. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണവും ചികിത്സ ആവശ്യമുള്ളവരുടെ എണ്ണവും മരണങ്ങളും കുറയുമെന്നുതന്നെ പ്രതീക്ഷിക്കാം... Kerala Covid News
തിരുവനന്തപുരം∙ ആരോഗ്യവകുപ്പ് 14 ജില്ലകളിൽ നടത്തിയ സിറോ പ്രിവിലൻസ് സർവേയിൽ, പ്രായപൂർത്തിയായ 82.6% പേരിലാണ് കോവിഡ് ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയത്. സംസ്ഥാനത്തു രോഗപ്പകർച്ചയ്ക്കുള്ള സാധ്യത കുറയുമെന്ന വലിയ ആശ്വാസവും ഇതുവഴി ഗവേഷകർ പങ്കുവയ്ക്കുന്നു. അതേസമയം, കുട്ടികളിലെ രോഗപ്രതിരോധശേഷി 40% മാത്രമെന്ന കണക്ക് വെല്ലുവിളിയുമുയർത്തുന്നു.
എന്തൊക്കെയാണ് സിറോ സർവേ ഫലം നൽകുന്ന സൂചനകൾ? ഏതൊക്കെ കാര്യങ്ങളിലാണ് കേരളം ഇനി ശ്രദ്ധിക്കേണ്ടത്? ചോദ്യങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ കോവിഡ് വിദഗ്ധസമിതി അംഗവും തിരുവനന്തപുരം മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ അസോഷ്യേറ്റ് പ്രഫസറുമായ ഡോ.ടി.എസ്.അനീഷ് മറുപടി പറയുന്നു.
കോവിഡ് സിറോ പ്രിവിലൻസ് പഠനത്തിന്റെ പ്രാധാന്യം എന്താണ്?
ഒരു സമൂഹത്തിൽ കോവിഡ് വൈറസിനെതിരെ പ്രത്യൗഷധങ്ങളുടെ (ആന്റിബോഡി) സാന്നിധ്യം എത്രയാളുകളിലുണ്ട് എന്നറിയാനുള്ള പരിശോധനയാണിത്. സിറോ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. പ്രായപൂർത്തിയായവർ, കുട്ടികൾ, ഗർഭിണികൾ, ആദിവാസികൾ, ചേരിനിവാസികൾ, തീരവാസികൾ എന്നിങ്ങനെ സമൂഹത്തിലെ വിവിധ മേഖലകളിലെ രോഗപ്രതിരോധശക്തിയെക്കുറിച്ചുള്ള സമഗ്ര പഠനമാണ് ഇത്തവണ കേരളം നടത്തിയത്. ഫലം അനുസരിച്ച്, കോവിഡിനെ പ്രതിരോധിക്കാനുള്ള ശേഷി കേരളം കൈവരിച്ചുവെന്നാണ് വിലയിരുത്തേണ്ടത്.
ശരീരത്തിൽ ആന്റിബോഡി ഉണ്ടാകുന്നത് എങ്ങനെയാണ്?
രോഗാണുബാധ വഴിയോ വാക്സീൻ വഴിയോ ശരീരത്തിൽ ആന്റിബോഡി ഉൽപാദിപ്പിക്കപ്പെടാം.
ആന്റിബോഡി സാന്നിധ്യമുണ്ടെങ്കിൽ രോഗം വരില്ലേ?
കോവിഡ് മൂലമുണ്ടാകുന്നതു പ്രൊട്ടക്ടീവ് ആന്റിബോഡിയായതിനാൽ രോഗത്തിൽനിന്ന് ഒരു പരിധി വരെ സംരക്ഷണം ലഭിക്കും.
പരിശോധനയിൽ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയില്ലെങ്കിൽ സംരക്ഷിതരല്ല എന്നാണോ അർഥം?
വാക്സീൻ എടുത്തവരിൽ ആന്റിബോഡി ഇല്ലെങ്കിൽപ്പോലും സംരക്ഷണം ലഭിക്കാൻ സാധ്യതയുണ്ട്. വാക്സീൻ എടുത്തു മാസങ്ങൾ കഴിയുമ്പോൾ ആന്റിബോഡിയുടെ അളവ് കുറയും. തുടർന്ന് പരിശോധനയിൽ അതു കണ്ടെത്തണമെന്നില്ല. പക്ഷേ അവരിലും ടി–മെമ്മറി കോശങ്ങളുണ്ടാകും. ഇത് രോഗതീവ്രതയിൽനിന്നു സംരക്ഷണമേകും.
കേരളത്തിന്റെ സിറോ ഫലം നൽകുന്ന പൊതു സൂചനയെന്താണ്?
മേയ് മാസത്തിൽ ഐസിഎംആർ നടത്തിയ സിറോ സർവേയിൽ കേരളത്തിൽ 44.4% പേർക്കാണ് ആന്റിബോഡി ഉണ്ടായിരുന്നത്. സെപ്റ്റംബറിൽ ഇത് 82% ആയി. മേയിൽ 30% പേർക്കു മാത്രമാണ് ഒരു ഡോസ് വാക്സീൻ എങ്കിലും എടുത്തിരുന്നത്. സെപ്റ്റംബറിൽ അത് 80% എത്തി. മേയ് മുതൽ സെപ്റ്റംബർ വരെ വ്യാപകമായ അണുബാധയുമുണ്ടായി.
വാക്സീൻ വഴിയും കോവിഡ് രോഗബാധ വഴിയുമുള്ള ഹൈബ്രിഡ് സിറോ പ്രിവലൻസ് ആണ് ഇപ്പോൾ കേരളത്തിലുള്ളത്. ഇത് രോഗവ്യാപനത്തെ ചെറുക്കാനുള്ള ശേഷി വർധിപ്പിക്കും. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണവും ചികിത്സ ആവശ്യമുള്ളവരുടെ എണ്ണവും മരണങ്ങളും കുറയുമെന്നുതന്നെ പ്രതീക്ഷിക്കാം.
രോഗം വന്നതു വഴിയും വാക്സീൻ വഴിയും ആർജിക്കുന്ന രോഗപ്രതിരോധശേഷികൾ തമ്മിൽ വ്യത്യാസമുണ്ടോ?
സ്വാഭാവികമായ രോഗാണുബാധ വഴിയുള്ള രോഗപ്രതിരോധ ശക്തി രോഗാണുവിന്റെ ജനിതകഘടനയിൽ മാറ്റം വരുന്നതു വരെ നിലനിൽക്കാനാണു സാധ്യത. അതുകൊണ്ടുതന്നെ അതേ രോഗാണു മൂലം വീണ്ടും രോഗം വരാനുള്ള സാധ്യത കുറവാണ്. പക്ഷേ, ഒരു സമൂഹത്തെ ഇതിനനുവദിക്കുന്നത് ആരോഗ്യസംവിധാനത്തെ തകിടം മറിക്കും.
വാക്സീൻ വഴിയുള്ള രോഗപ്രതിരോധശക്തിക്ക് രോഗവ്യാപനത്തെ പൂർണമായി തടഞ്ഞു നിർത്താൻ കഴിയണമെന്നില്ല. ജനിതകവ്യതിയാനം മൂലമുള്ള രോഗാണുവിനെ പൂർണമായി തടയാൻ വാക്സീൻ വഴിയുള്ള പ്രതിരോധശേഷിയിലൂടെ കഴിയണമെന്നില്ല. ഇവർക്കു വീണ്ടും കോവിഡ് വരാം. പക്ഷേ, രോഗതീവ്രതയും മരണങ്ങളും കുറയ്ക്കാനാകും.
സിറോ ഫലം വിലയിരുത്തുമ്പോൾ കേരളത്തിനു മുന്നിലുള്ള വെല്ലുവിളി എന്താണ്?
ഇതുവരെ കോവിഡ് വന്നിട്ടില്ലാത്ത, വാക്സീൻ എടുക്കാത്ത ആയിരക്കണക്കിനു പേർ നമുക്കിടയിലുണ്ട്. ഇതു വലിയ അപകടമാണ്. ഇവർ അതിവേഗം വാക്സീൻ എടുക്കണം. ഒരു ഡോസ് എടുത്തവർ രണ്ടാം ഡോസ് എടുക്കാൻ വൈകുകയുമരുത്.
കുട്ടികളിലെ സിറോ ഫലം ആശങ്കയുണ്ടാക്കുന്നതല്ലേ?
രോഗബാധ കാരണമാണ് 40% കുട്ടികൾക്ക് ആന്റിബോഡി ഉണ്ടായത്. അത് കുട്ടികൾ അറിഞ്ഞോ അറിയാതെയോ സംഭവിച്ചിരിക്കാം. കുട്ടികളെ രോഗബാധയിൽനിന്നു സംരക്ഷിക്കാൻ നമുക്കു കഴിഞ്ഞുവെന്നാണ് അതിന്റെ അർഥം. മേയിൽ ഐസിഎംആർ നടത്തിയ സർവേയിൽ 55% വരെയായിരുന്നു ദേശീയ തലത്തിലെ കുട്ടികൾക്കിടയിലെ സിറോ ഫലം. 4 മാസം കഴിഞ്ഞിട്ടും കേരളത്തിൽ 40% മാത്രമേ എത്തിയുള്ളൂ. പക്ഷേ, ഈ ഫലം ചില വെല്ലുവിളികളും ഉയർത്തുന്നുണ്ട്. സ്കൂൾ തുറക്കുമ്പോൾ രോഗവ്യാപനത്തിനുള്ള സാധ്യത വർധിക്കാനിടയുണ്ട്. കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടാം. ലക്ഷണങ്ങളില്ലെങ്കിൽ തിരിച്ചറിയാനും വൈകാം.
പക്ഷേ, അക്കാര്യത്തിൽ ഭയപ്പെടേണ്ട കാര്യമില്ല. കോവിഡ് കുട്ടികളെ കാര്യമായി ബാധിക്കുന്നില്ലെന്നാണ് ഇതുവരെയുള്ള ഡേറ്റ വിശകലനം ചെയ്യുമ്പോൾ വ്യക്തമാകുന്നത്. ആകെ രോഗബാധിതരിൽ 15% കുട്ടികളാണെങ്കിൽ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കുറവാണ്. അതേസമയം, ഗുരുതര രോഗങ്ങളുള്ള കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ വേണം. അവർക്ക് ഓൺലൈൻ ക്ലാസുകൾ തുടരുകയാണ് നല്ലത്. സ്കൂളിൽ പോകുന്ന കുട്ടികളുള്ള വീടുകളിൽ വയോധികരും രോഗികളുമൊക്കെയുണ്ടെങ്കിൽ ജാഗ്രത പാലിക്കണം.
ഗർഭിണികളിലെ സിറോ ഫലത്തിന്റെ സൂചനയെന്താണ്?
പൊതുസമൂഹത്തെ അപേക്ഷിച്ച് ഗർഭിണികളിലെ സിറോ പ്രിവിലൻസ് വളരെ കുറവാണ്. കുട്ടികളെപ്പോലെ ഗർഭിണികൾക്കും മികച്ച സംരംക്ഷണം ലഭിക്കുന്നുവെന്നാണ് അർഥം. സ്വാഭാവികമായ അണുബാധയ്ക്കുള്ള സാധ്യത കുറവാണെങ്കിലും അവർ നിർബന്ധമായി വാക്സീൻ എടുക്കണം.
ആദിവാസികളിലും ആന്റിബോഡി കുറവാണല്ലോ?
പൊതുസമൂഹവുമായി ഇടപഴകുന്നതു കുറവായതിനാലാണിത്. പക്ഷേ, ഇത് മറ്റൊരു വെല്ലുവിളിയാണ്. അവർക്കു കോവിഡ് വന്നാൽ ചികിത്സയ്ക്കും മറ്റുമുള്ള ബുദ്ധിമുട്ടുകളുണ്ട്. എല്ലാവർക്കും വാക്സീൻ ലഭ്യമാക്കാനുള്ള നടപടികൾ ഊർജിതമാക്കേണ്ടതുണ്ട്.
നഗരങ്ങളിലെ ചേരികളിലും തീരപ്രദേശങ്ങളിലും സിറോ ഫലം പൊതു സമൂഹത്തെക്കാൾ കൂടുതലായത് എന്തുകൊണ്ടാണ്?
ഈ രണ്ടു മേഖലകളിലും കൂടുതൽ പേർ തിങ്ങിപ്പാർക്കുന്നതുകൊണ്ട് കൂടുതൽ പേർക്കു രോഗം വന്നു പോയിരിക്കാനാണു സാധ്യത. വാക്സിനേഷനിലും ഈ മേഖലകൾക്ക് സർക്കാർ ഊന്നൽ നൽകിയിരുന്നു.
English Summary: Interview with Kerala's COVID Expert Committee Member Dr T.S. Aneesh