മുല്ലപ്പെരിയാർ: പിണറായി- സ്റ്റാലിൻ ചർച്ച ഡിസംബറിൽ ചെന്നൈയിൽ
Mail This Article
ചെന്നൈ ∙ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടു പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്‌നം പരിഹരിക്കാൻ ഡിസംബറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്തും. അണക്കെട്ടിന്റെ ബലപ്പെടുത്തലും അതുമായി ബന്ധപ്പെട്ട വിവിധ വശങ്ങളും യോഗം ചർച്ച ചെയ്യുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, തമിഴ്‌നാട് ജലവിഭവ മന്ത്രിയും മുതിർന്ന ഡിഎംകെ നേതാവുമായ എസ്.ദുരൈമുരുഗൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പുതിയ അണക്കെട്ട് എന്ന തീരുമാനത്തിൽ എത്തിച്ചേരുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അണക്കെട്ടിൽ നിന്നു കൂടുതൽ വെള്ളം കൊണ്ടുപോകാനും സ്പിൽവേ ഷട്ടറുകൾ ഉയർത്തി അധിക ജലം പുറത്തേക്ക് ഒഴുക്കേണ്ട സാഹചര്യമുണ്ടായാൽ 24 മണിക്കൂർ മുൻപേ അറിയിപ്പു ലഭ്യമാക്കാനും തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ചു കൂടുതൽ ജലം തമിഴ്നാട് കൊണ്ടു പോകുന്നുണ്ടെന്നും റോഷി അഗസ്റ്റിൻ അറിയിച്ചു.
English Summary: MK Stalin to meet Pinarayi Vijayan on Mullaiperiyar dam issue in December