ADVERTISEMENT

തിരുവനന്തപുരം∙ പ്രമുഖ മലയാള സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ക്രോസ്ബെൽറ്റ് മണി അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽ ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച പകൽ രണ്ടു മണിക്ക് ശാന്തികവാടത്തിൽ നടക്കും. കെ.വേലായുധൻ നായർ എന്നാണ് ക്രോസ്ബെൽറ്റ് മണിയുടെ യഥാർഥ പേര്. അൻപതിലേറെ സിനിമകൾ സംവിധാനം ചെയ്തു.

മലയാള ചലച്ചിത്രരംഗത്ത് തന്റെ സിനിമയുടെ പേരിൽ അറിയപ്പെടുന്ന ഏക സംവിധായകൻ ക്രോസ്ബെൽറ്റ് മണി ആയിരിക്കും.  ക്രോസ്ബെൽറ്റ് എന്ന സിനിമ സംവിധാനം ചെയ്തതോടെയാണ് അദ്ദേഹത്തിന് ക്രോസ്ബെൽറ്റ് മണി എന്ന പേര് ലഭിച്ചത്. എൻ.എൻപിള്ളയുടെ നാടകം അതേ പേരിൽ സിനിമയാക്കുകയായിരുന്നു. സിനിമയുടെ തിരക്കഥയും സംഭാഷണവും എൻ.എൻ പിള്ളയാണ് തയാറാക്കിയത്. സത്യനും ശാരദയും സഹോദരീസഹോദരൻമാരായി അഭിനയിച്ച ചിത്രം മികച്ച സാമ്പത്തിക വിജയം നേടി.

പ്രമുഖസംവിധായകൻ ജോഷിയുടെ തുടക്കം ക്രോസ്ബെൽറ്റ് മണിയോടൊപ്പം ആയിരുന്നു. ഇരുപതോളം സിനിമകളിൽ ജോഷി മണിയുടെ സംവിധാനസഹായി ആയി. മണിയോടൊപ്പം മാത്രമാണ് ജോഷി സഹസംവിധായകൻ ആയി പ്രവർത്തിച്ചിട്ടുള്ളത്. ജോഷിയുടെ ആദ്യസിനിമ ആയ ടൈഗർ സലിമിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചത് ക്രോസ്ബെൽറ്റ് മണി ആയിരുന്നു. 

∙ ഫൊട്ടോഗ്രഫിയിൽനിന്നു സിനിമയിലേക്ക്

ഫൊട്ടോഗ്രഫിയിലുള്ള താത്പര്യമാണ് അദ്ദേഹത്തെ സിനിമയിൽ എത്തിച്ചത്. തിരുവനന്തപുരത്തെ മഹാത്മാഗാന്ധി കോളജിൽനിന്ന് ഇന്റർമീഡിയറ്റ് പാസായ മണി ഛായാഗ്രഹണം പഠിക്കാനായി മെറിലാൻറ് സ്റ്റുഡിയോയിൽ എത്തുകയായിരുന്നു. പ്രമുഖ സംവിധായകനും നിർമാതാവും മെറിലാൻഡ് സ്ററുഡിയോ ഉടമയുമായ പി. സുബ്രമഹ്ണ്യത്തിനൊപ്പം 1956 മുതൽ 1961വരെ പ്രവർത്തിച്ചു. പ്രൊഡക്ഷൻബോയ് മുതൽ സഹസംവിധായകനും ഛായാഗ്രഹകനും വരെയുള്ളവരുടെ വിവിധ ജോലികൾ ചെയ്ത് സിനിമയുടെ സമസ്തമേഖലയിലും അവഗാഹം നേടാൻ ഈ കാലയളവിൽ സാധിച്ചു.

1961ൽ കെ.എസ് ആന്റണി സംവിധാനം ചെയ്ത ‘കാൽപാടുകൾ’ എന്ന സിനിമയ്ക്കുവേണ്ടിയാണ് ആദ്യമായി സ്വതന്ത്ര ഛായാഗ്രഹകൻ ആകുന്നത്. 1967ൽ പുറത്തിറങ്ങിയ ‘മിടുമിടുക്കി’ എന്ന സിനിമ ആദ്യമായി സംവിധാനം ചെയ്തു.

മനുഷ്യബന്ധങ്ങൾ, പുത്രകാമേഷ്ഠി, ശക്തി, നടീനടൻമാരെ ആവശ്യമുണ്ട്, പെൺപട, കുട്ടിച്ചാത്തൻ, താമരത്തോണി, ചോറ്റാനിക്കര അമ്മ, യുദ്ധഭൂമി, പെൺപുലി, പട്ടാളം ജാനകി, ആനയും അമ്പാരിയും, ബ്ളാക് ബെൽറ്റ്, പഞ്ചതന്ത്രം, യൗവനം ദാഹം, ഈറ്റപ്പുലി, തിമിംഗലം, പെൺ‍സിംഹം, ദേവദാസ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. 

ബുള്ളറ്റ്, ചോരയ്ക്കു ചോര, ബ്ളാക്ക് മെയിൽ, റിവെഞ്ച്, ഒറ്റയാൻ, കുളമ്പടികൾ, ഉരുക്കുമനുഷ്യൻ, നാരദൻ കേരളത്തിൽ, കമാൻഡർ തുടങ്ങിയവ ക്രോസ്ബെൽറ്റ് മണി സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച സിനിമകളാണ്. എ ക്ളാസ്, ബി ക്ളാസ്, സി ക്ളാസ് തീയറ്ററുകളിൽ ഒരുപോലെ ഓടുന്ന, സാധാരണ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന സിനിമയാണ് നല്ല സിനിമ എന്ന കാഴ്ചപ്പാടാണ് ക്രോസ്ബെൽറ്റ് മണിയുടേത്.

വട്ടിയൂർക്കാവിൽ ശ്രീകൃഷ്ണ എന്ന പേരിൽ ആരംഭിച്ച സ്വന്തം സ്റ്റുഡിയോയിലായിരുന്നു തന്റെ ചിത്രങ്ങൾ മിക്കവയും അദ്ദേഹം ചിത്രീകരിച്ചത്. ഈ സ്റ്റുഡിയോ പിൽക്കാലത്ത് അദ്ദേഹത്തിന്റെ വീട് ആയി മാറി. മാതാപിതാക്കൾ പി.കൃഷ്ണപിള്ള , കമലമ്മ, ഭാര്യ ശ്രീമതിയമ്മ, മക്കൾ രൂപ, കൃഷ്ണകുമാർ.

English Summary: Malayalam movie director Crossbelt Mani passes away.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com