അഖുൻസാദയുടെ ‘മരണം’ തള്ളി താലിബാൻ; ‘പൊതുപരിപാടിയിൽ പങ്കെടുത്തു’
Mail This Article
കാബൂൾ∙ താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല അഖുൻസാദയുടെ മരണം സംബന്ധിച്ച് കിംവദന്തികൾ വ്യാപകമായി പ്രചരിക്കുന്നതിനിടെ അദ്ദേഹം കാണ്ഡഹാറിലെ പൊതു പരിപാടിയിൽ പങ്കെടുത്തെന്ന അവകാശവാദവുമായി താലിബാൻ. ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം ഏറ്റെടുത്തു മാസങ്ങൾ പിന്നിട്ടിട്ടും അഖുൻസാദയെ ഒരു പൊതു പരിപാടിയിൽ പോലും കാണാതിരുന്നതോടെ അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് കിംവദന്തികൾ വ്യാപകമായി പ്രചരിച്ചിരുന്നു.
അഖുൻസാദ ശനിയാഴ്ച കാണ്ഡഹാറിലെ മതവിദ്യാലയം സന്ദർശിച്ചതായാണ് റിപ്പോർട്ട്. അഖുൻസാദയ്ക്കൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്തെന്ന് അവകാശപ്പെടുന്ന മുതിർന്ന താലിബാൻ നേതാവാണ് ഇക്കാര്യം വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു പറഞ്ഞത്.
2016 മുതൽ താലിബാന്റെ പരമോന്നത നേതാവായി കരുതപ്പെടുന്ന ആളാണ് അഖുൻസാദ. യുഎസ് അഫ്ഗാനിൽനിന്ന് പിന്മാറി താലിബാൻ ഭരണം ഏറ്റെടുത്തപ്പോഴും അഖുൻസാദ പരമോന്നത നേതാവായി തന്നെ തുടർന്നു. മുൻപ് പല പൊതു പരിപാടികളിലും പങ്കെടുത്തിട്ടുണ്ടെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നെങ്കിലും ആദ്യമായാണ് അഖുൻസാദയുടെ സാന്നിധ്യം താലിബാൻ സ്ഥിരീകരിക്കുന്നത്. 2016ൽ താലിബാൻ അവരുടെ ഔദ്യോഗിക പേജിൽ ട്വീറ്റ് ചെയ്ത ഒരു ചിത്രം മാത്രമാണ് റോയിട്ടേഴ്സിന് അഖുൻസാദയുടേതെന്ന് സ്ഥിരീകരിക്കാനായത്.
English Summary: Taliban Chief Haibatullah Akhundzada Makes Public Appearance Amid Death Rumours