കാബൂളിലെ ആശുപത്രിയിൽ സ്ഫോടനം, വെടിവയ്പ്; 19 മരണം, 50 പേർക്ക് പരുക്ക്
Mail This Article
കാബൂൾ ∙ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ സൈനിക ഹോസ്പിറ്റലിൽ ഉണ്ടായ അക്രമത്തിൽ 19 പേരെങ്കിലും മരിച്ചതായും 50 പേർക്കെങ്കിലും പരുക്കേറ്റതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആശുപത്രിയുടെ പ്രവേശന കവാടത്തിനു സമീപം രണ്ടു ബോംബ് സ്ഫോടനങ്ങളാണ് ആദ്യം ഉണ്ടായത്. പിന്നാലെ ആശുപത്രിക്കുള്ളിൽ വെടിവയ്പ് ഉണ്ടായതായി ദൃക്സാക്ഷികളും താലിബാനും പറഞ്ഞു.
19 പേർ മരിച്ചെന്നും പരുക്കേറ്റ 50 പേരെ കാബൂളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും അഫ്ഗാൻ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വാർത്താ ഏജൻസിയായ എഎഫ്പിയോടു പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആശുപത്രിയിൽനിന്നു വെടിയൊച്ചകൾ തുടർച്ചയായി കേട്ടെന്നും അക്രമികൾ എല്ലാ മുറികളിലും കയറി ഇറങ്ങിയതായി സംശയിക്കുന്നെന്നും കാബൂളിലെ സർദാർ മുഹമ്മദ് ദൗദ് ഖാൻ ആശുപത്രിയിലെ ഡോക്ടർ പ്രതികരിച്ചു.
പരുക്കേറ്റ അഫ്ഗാൻ സുരക്ഷാ ഭടൻമാരെയും താലിബാൻ പോരാളികളെയും ചികിത്സിക്കുന്ന ആശുപത്രിയിലാണ് അക്രമം ഉണ്ടായത്. മുൻപു 2017ൽ ഇതേ ആശുപത്രിയിൽ ഉണ്ടായ അക്രമത്തിൽ 30 പേർ മരിച്ചിരുന്നു.
English Summary: 19 Dead, Dozens Injured In Kabul Hospital Attack: Report