ആന്ധ്രയിൽ 3 തലസ്‌ഥാനം വേണ്ടെന്ന് ജഗൻ; തീരുമാനം പ്രതിഷേധത്തെ തുടർന്ന്
Mail This Article
അമരാവതി ∙ സംസ്‌ഥാനത്ത് മൂന്ന് തലസ്‌ഥാനം കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിച്ച് ആന്ധ്രപ്രദേശ് സർക്കാർ. വിവാദമായ മൂന്ന് തലസ്‌ഥാന ബിൽ പിൻവലിച്ചതോടെയാണ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സ്വപ്‌നപദ്ധതിക്ക് അന്ത്യമായത്. രണ്ട് വർഷത്തിലേറെയായി ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് ജനങ്ങളിൽനിന്ന് ഉയർന്നുവന്നിരുന്നത്.
നിയമ തലസ്‌ഥാനമായി അമരാവതി, നീതിനിർവഹണ തലസ്ഥാനമായി കർണൂൽ, ഭരണ തലസ്ഥാനമായി വിശാഖപട്ടണം എന്നിങ്ങനെ തലസ്ഥാന വിഭജനം നടത്താനായിരുന്നു പദ്ധതി. സംസ്‌ഥാനത്ത് മൂന്ന് തലസ്‌ഥാനങ്ങളുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്‌ഡി പ്രഖ്യാപിച്ചു.
‘ഞങ്ങൾ പഴയ ബിൽ തിരിച്ചുവിളിക്കുകയാണ്. ആന്ധ്രയുടെ വികസനത്തിന് തലസ്ഥാനങ്ങളുടെ വികേന്ദ്രീകരണം ആവശ്യമാണ് എന്നാണ് ആദ്യം കരുതിയത്. അതിന്റെ ആവശ്യമില്ലെന്ന് ഇപ്പോൾ ബോധ്യമായി. കുറ്റമറ്റ രീതിയിലാകും പുതിയ ബിൽ അവതരിപ്പിക്കുക’- ജഗൻ നിയമസഭയിൽ പറഞ്ഞു.
പുതിയ തലസ്ഥാനത്തിനായി കൃഷിഭൂമിയും സ്ഥലവും വിട്ടുകൊടുക്കുന്നതിന്റെ ആശങ്കയിൽ ആയിരുന്ന കർഷകർക്ക് ആശ്വാസമാണ് ഈ തീരുമാനം. അമരാവതിയിൽനിന്ന് തിരുപ്പതിയിലേക്ക് കർഷകരുടെ പദയാത്ര നടക്കവേയാണ് ജഗന്റെ തീരുമാനം എന്നതും ശ്രദ്ധേയമാണ്.
English Summary: Andhra Pradesh Withdraws Controversial 3-Capital Bill