ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയെ സെമി കേഡറാക്കുമെന്നു പുതിയ നേതൃത്വം പറയുമ്പോൾ, സെമി കേഡറിനെ പരിഹസിച്ചും, കേഡറാകേണ്ടത് എങ്ങനെയെന്ന് ഉപദേശിച്ചും സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. പാർട്ടി പത്രത്തിലെഴുതിയ ലേഖനത്തിലാണു വിജയരാഘവന്റെ ഉപദേശങ്ങൾ.

ഇടതുപക്ഷ പാർട്ടികൾക്കു കേഡർ സ്വഭാവമുണ്ടെന്നും അതു കൊള്ളാമെന്നും ആരോ ഉപദേശിച്ചതുകൊണ്ടാണു കോൺഗ്രസിൽ ഇപ്പോൾ സെമി കേഡർ ചർച്ചയെങ്കിലും നടക്കുന്നതെന്നു വിജയരാഘവൻ പറയുന്നു. എന്നാൽ സെമി കേഡർ എന്നു കെപിസിസി പ്രസിഡന്റ് ഉദ്ദേശിക്കുന്നതെന്താണ്. പ്രവർത്തകർ പകുതി കേ‍ഡറായാൽ മതി എന്നാണോ? അതോ പാർട്ടിയിലെ പകുതിപ്പേർ കേഡറായാൽ മതിയെന്നാണോ എന്നാണു വിജയരാഘവന്റെ പരിഹാസം. രാഷ്ട്രീയ പാർട്ടികളുടെ നയവും പരിപാടിയും ജനങ്ങളിലെത്തിക്കുന്നതിനു പരിശീലനം ലഭിച്ചവരെയാണു പാർട്ടി കേഡർ എന്നു വിശേഷിപ്പിക്കുന്നത്. അംഗത്വമോ, സാധുവായ ഭരണഘടനയോ, പാർട്ടി പരിപാടിയോ ഇല്ലാത്ത കോൺഗ്രസ് എങ്ങനെ കേഡർ സ്വഭാവത്തിലേക്കു മാറുമെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല. 

സിപിഎമ്മിലെ കേഡർ സംവിധാനമാണ് അനുകരിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ എങ്ങനെ വേണമെന്നു വിജയരാഘവൻ പറയുന്നു: ജനാധിപത്യത്തിന്റെ ശക്തമായ അടിത്തറയിലാണു സിപിഎമ്മിന്റെ കേന്ദ്രീകൃതനേതൃത്വം പ്രവർത്തിക്കുന്നത്. മേൽകമ്മിറ്റികൾക്കു വഴങ്ങി കീഴ്കമ്മിറ്റികൾ പ്രവർത്തിക്കണം. തീരുമാനങ്ങൾ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാകണം. ഭൂരിപക്ഷ തീരുമാനം നടപ്പാക്കാൻ ന്യൂനപക്ഷം ബാധ്യസ്ഥരാണ്. 

ഉപരികമ്മിറ്റിയുടെ തീരുമാനം കീഴ്കമ്മിറ്റികൾ നടപ്പാക്കണം. വ്യക്തികൾ കൂട്ടായ നേതൃത്വത്തിനു വഴങ്ങി പ്രവർത്തിക്കണം. ഓരോ അംഗത്തിനും വ്യക്തിപരമായ ഉത്തരവാദിത്തവും വേണം. ഏറ്റവും പ്രധാനം ജനാധിപത്യമാണ്. ഏറ്റവും അടിത്തട്ടിലുള്ള ബ്രാഞ്ചിന്റെ സെക്രട്ടറി മുതൽ ഉയർന്ന തലത്തിലുള്ള കേന്ദ്ര കമ്മിറ്റിയെയും ജനറൽ സെക്രട്ടറിയെയും വരെ തീരുമാനിക്കുന്നതു തിരഞ്ഞെടുപ്പിലൂടെയാണ്. ഈ രീതിയിലുള്ള ജനാധിപത്യ പ്രക്രിയ കോൺഗ്രസിനു സങ്കൽപിക്കാൻ കഴിയുമോ എന്നും വിജയരാഘവൻ ചോദിക്കുന്നു. 

English Summary: Congress move to transform the party into a semi-cadre outfit strange: A Vijayaraghavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com