പ്രായപരിധി 75: പ്രമുഖർ കമ്മിറ്റിക്കു പുറത്താകും, പിണറായിക്ക് ഇളവ്
Mail This Article
തിരുവനന്തപുരം∙ പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ ഉയർന്ന പ്രായപരിധി 75 എന്ന മാനദണ്ഡം സിപിഎം കൊണ്ടുവരുന്നതോടെ പല പ്രമുഖരും ഈ സമ്മേളനത്തോടെ കമ്മിറ്റികളിൽനിന്ന് പുറത്താകും. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയിൽ 88 അംഗങ്ങളാണുള്ളത്. ഇതിൽ പിണറായി വിജയന്‍, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, പി.പി.വാസുദേവൻ, സി.പി.നാരായണൻ, പി.കരുണാകരൻ, എം.എം.മണി, കോലിയക്കോട് കൃഷ്ണൻ നായർ, കെ.പി.സഹദേവൻ, ജി. സുധാകരൻ, കെ.ജെ.തോമസ് എന്നിവർ 75 വയസ് പൂർത്തിയായവരും കഴിഞ്ഞവരുമാണ്.
നാലുപേർ 80 വയസു പിന്നിട്ടു. പിണറായി വിജയന് 76 ആയി. പുതിയ നിബന്ധനയിൽ മുഖ്യമന്ത്രിക്ക് ഇളവുണ്ടാകും. പിണറായി വിജയൻ പിബി അംഗവും വൈക്കം വിശ്വനും പി.കരുണാകരനും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമാണ്.
ഇതിൽതന്നെ ആനത്തലവട്ടം ആനന്ദനും പി.കരുണാകരനും വൈക്കം വിശ്വനും കെ.ജെ.തോമസും എം.എം.മണിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുമാണ്. പിബി അംഗം എസ്.രാമചന്ദ്രൻ പിള്ളയ്ക്കും 75 കഴിഞ്ഞു. കേന്ദ്ര, സംസ്ഥാന കമ്മിറ്റികളിലെ പ്രത്യേക ക്ഷണിതാക്കളിൽ പലർക്കും 75 കഴിഞ്ഞു. പ്രായപരിധി വരുന്നതോടെ ജില്ലാകമ്മിറ്റികളിൽനിന്നും പ്രമുഖ നേതാക്കൾ ഒഴിവാക്കപ്പെടും.
75 വയസ് പൂർത്തിയായവർ ഒഴിവാകുന്നതോടെ യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം കമ്മിറ്റികളിൽ ലഭിക്കും. എല്ലാ കമ്മിറ്റികളിലും 40 വയസിനു താഴെയുള്ളവരെ ഉൾപ്പെടുത്താനാണു തീരുമാനം. ഏരിയാ കമ്മിറ്റികളിൽ 40 വയസ്സിൽ താഴെ രണ്ടു പേരെന്നതു നിർബന്ധമാക്കും. ജില്ലാ സെക്രട്ടേറിയറ്റിലും ഒരു വനിതയെ ഉൾപ്പെടുത്തും. എല്ലാ കമ്മിറ്റികളിലും 10 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനും തീരുമാനമായി.
English Summary: CPM to set age limit for party leaders