തിങ്കളാഴ്ച വരെ ശക്തമായ മഴ; ഇന്ന് 11 ജില്ലകളിൽ യെലോ അലർട്ട്
Mail This Article
തിരുവനന്തപുരം∙ കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ഒഴികെയുള്ള 11 ജില്ലകളിൽ ഇന്ന് യെലോ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. നാളെ കാസർകോട്, കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ട് ഉണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ വ്യാപകമാകുന്നതിന് കാരണമായത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി നിലവിൽ ശ്രീലങ്കയുടെ തെക്കൻ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ആന്ധ്ര–പ്രദേശ് തമിഴ്നാട് തീരത്തു വടക്കുകിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നുണ്ട്.
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദം തെക്കൻ ആൻഡമാൻ കടലിൽ നവംബർ 29ഓടെ രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ ശക്തി പ്രാപിച്ചു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അസാധാരണമായ മഴയാണ് രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ 110 ശതമനം അധികം മഴപെയ്തു. 449 മി.മീ മഴ കിട്ടേണ്ടിടത്ത് 941.5 മി.മീ കിട്ടി. പത്തനംതിട്ടയിലാണ് ഏറ്റവും അധികം മഴ കിട്ടിയത്. 541 മി.മീ മഴ കിട്ടേണ്ടിടത്ത് 1539 മി.മീ ലഭിച്ചു, 185 ശതമാനം കൂടുതല്‍. 14 ജില്ലകളിലും വലിയതോതില്‍ മഴ കൂടിയതായാണ് കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
English Summary: Kerala Rain Alert