കല്യാണ ഹാളിൽ മകളെ ശല്യം ചെയ്തു; എതിർത്ത പിതാവിനെ യുവാക്കൾ കുത്തിവീഴ്ത്തി
Mail This Article
കൊച്ചി ∙ കല്യാണ ഹാളിൽ മകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത പിതാവിനെ അഞ്ചംഗ സംഘം കുത്തി വീഴ്ത്തി. ഗുരുതര നിലയിലായ പിതാവ് നെട്ടൂർ ചക്കാലപ്പാടം റഫീക്കിനെ (42) തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെട്ടൂർ സ്വദേശി ജിൻഷാദിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് റഫീക്ക് പറഞ്ഞു. രാത്രി പത്തോടെ നെട്ടൂരിലെ ഹാളിൽ ആയിരുന്നു സംഭവം. കല്യാണ പാർട്ടിക്ക് എത്തിയതായിരുന്നു റഫീക്കും കൂടുംബവും. ഭക്ഷണം കഴിക്കുകയായിരുന്ന റഫീക്കിന്റെ മകളോടു മോശമായി പെരുമാറിയതു കണ്ടു ചോദ്യം ചെയ്തതായിരുന്നു റഫീക്ക്. വളഞ്ഞിട്ടു മർദ്ദിച്ച് അവശനാക്കിയതിനു ശേഷം കത്തിയെടുത്തു കുത്തുകയായിരുന്നു. തല, മുതുക്, നെഞ്ച്, കൈകൾ എന്നിവിടങ്ങളിലായി 6 കുത്തേറ്റു.
അൻപതോളം പേർ ആ സമയം ഹാളിൽ ഉണ്ടായിരുന്നെങ്കിലും ലഹരി സംഘത്തിൽ പെട്ട യുവാക്കളോട് അടുക്കാൻ ഭയമായിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ഹൈവേ ഭാഗത്തേക്കു പോയതിനു ശേഷമാണ് റഫീക്കിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തെ തുടർന്ന് പനങ്ങാട് പൊലീസ് സ്ഥലത്തെത്തി.
English Summary: Knife stabbing at wedding center in Nettur