ADVERTISEMENT

ന്യൂഡൽഹി∙ ഒമിക്രോണ്‍ വ്യാപന സാധ്യതയുടെ പശ്ചാത്തലത്തില്‍ കോവിഡ് മാര്‍ഗരേഖ പുതുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രാജ്യാന്തര യാത്രക്കാരുടെ നിരീക്ഷണത്തിനും പരിശോധനയ്ക്കുമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാവും പുതിയ മാര്‍ഗരേഖ. ലോക രാഷ്ട്രങ്ങളും ഒമിക്രോണ്‍ ഭീതിയിലാണ്. ദക്ഷിണാഫ്രിക്കയില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഓസ്ട്രേലിയയിലും ഇസ്രായേലിലും യുകെയിലും രോഗബാധ സ്ഥിരീകരിച്ചു. കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ കര്‍ശന നിയന്ത്രണങ്ങളും ശക്തമായ നിരീക്ഷണവും തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം കഴിഞ്ഞയാഴ്ചത്തെക്കാള്‍ 263 ശതമാനം വര്‍ധിച്ചിരിക്കുകയാണ്. യുകെയിലും ഓസ്ട്രേലിയയിലും രണ്ടുപേരില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നാലുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇസ്രായേല്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

കര്‍ശന നിയന്ത്രണങ്ങളും ശക്തമായ നിരീക്ഷണവും തുടരാന്‍ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നിര്‍ദേശം നല്‍കി. വാക്സിനേഷന്‍ വര്‍ധിപ്പിക്കാനും രാജ്യാന്തര യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കാനും സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു. രോഗ വ്യാപനം, വാക്സീന്റെ ഫലപ്രാപ്തി എന്നിവ സംബന്ധിച്ച പരിശോധനകള്‍ തുടരുകയാണെന്നും വാക്സീന്‍ വിതരണത്തെ പുതിയ സാഹചര്യം  ബാധിക്കരുതെന്നും ഐസിഎംആര്‍ നിര്‍ദേശിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഡല്‍ഹി സര്‍ക്കാര്‍ നാളെ ദുരന്ത നിവാരണ അതോരിട്ടി യോഗം വിളിച്ചിട്ടുണ്ട്. 

ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തണമെന്ന ആവശ്യപ്പെട്ട്  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളും വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി, പോസിറ്റീവ് ആയവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കുന്നുണ്ട്. രാജ്യാന്തര വിമാനസര്‍വീസുകള്‍ പുനരാരംഭികുന്നതും, യാത്രക്ക് നല്‍കിയ ഇളവുകള്‍ പുനപരിശോധിക്കാനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും. ചില രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം തുടരാനാണ് സാധ്യത.

English Summary: Enforce containment, surveillance measures, Centre to states over Omicron threat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com