കണ്ണൂർ സർവകലാശാല വൈസ് ചാൻസലര്‍ നിയമനം; ഹൈക്കോടതിയിൽ ഹർജി
Mail This Article
കൊച്ചി∙കണ്ണൂർ സർവകലാശാലയിൽ പ്രഫ. ഗോപിനാഥ് രവീന്ദ്രന് വൈസ് ചാൻസലറായി പുനർ നിയമനം നൽകിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി. യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവരാണു ഗവർണറുടെ അസാധാരണ നടപടിക്കെതിരെ കോടതിയെ സമീപിച്ചത്.
വൈസ് ചാൻസലറുടെ പ്രായം 60 കടന്നതും നിയമന കാലാവധി നീട്ടി നൽകുകയല്ല, പുനർ നിയമനമാണു നടന്നിരിക്കുന്നത് എന്നും ചൂണ്ടിക്കാട്ടിയാണു ഹർജി. നിയമനത്തിൽ യുജിസിയുടെ മാനദണ്ഡങ്ങൾ ലംഘിച്ചാണു നിയമന നടപടിയെന്നും പരാതിക്കാർ പറയുന്നു. നേരത്തേ 2017 നവംബർ മുതൽ ഈ വർഷം നവംബർ 22 വരെ ആയിരുന്നു രവീന്ദ്രനെ വൈസ് ചാൻസലറായി നിയമിച്ചത്. ഔദ്യോഗിക കാലാവധി പൂർത്തിയായാൽ സാധാരണ നിലയിൽ പുനർനിയമനം നടത്തുന്ന പതിവില്ല.
എന്നാൽ ഗവർണർക്കു വിവേചനാധികാരം ഉപയോഗിച്ചു നിയമനം നടത്തുന്നതിനു തടസവുമില്ല. സേർച്ച് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സാധാരണ പുനർനിയമനം നടത്താറ്. ഇവിടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ലെന്നു മാത്രമല്ല, സേർച്ച് കമ്മിറ്റിയെ പിരിച്ചു വിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഹർജിക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്.
English Summary: Kannur university VC appointment, petition at high court