‘ഇടഞ്ഞവരുമായി ചർച്ച; നടപടിയെടുത്ത് ഒഴിവാക്കുന്നത് കൂടുതല്‍ പ്രശ്നങ്ങൾ സൃഷ്ടിക്കും’
Mail This Article
തൃശൂർ∙ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളുമായി ചർച്ച തുടരുമെന്നു ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ. എല്‍ജെഡി സംസ്ഥാന ഭാരവാഹി യോഗം തൃശൂരില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുന്ന േനതാക്കളെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനായിരുന്നു യോഗ തീരുമാനം. അച്ചടക്ക നടപടിയെടുത്ത് ഒഴിവാക്കുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കുമെന്നായിരുന്നു വിലയിരുത്തല്‍.
തര്‍ക്കം തീര്‍ക്കാന്‍ ചിലര്‍ മുന്‍കൈ എടുത്തിട്ടുണ്ടെന്നു യോഗശേഷം എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. തെറ്റു മനസിലാക്കി ആരും തിരിച്ചു വരുന്നതില്‍ തര്‍ക്കമില്ല. അതേസമയം, ജനതാദള്‍ (എസ്)മായുള്ള ലയനം സംസ്ഥാന കമ്മിറ്റിയുടെ ചര്‍ച്ചയ്ക്കു വന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം പാർട്ടി നടത്തുമെന്ന് ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് അറിയിച്ചു.
ശ്രേയാംസ് കുമാറിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷെയ്ഖ് പി.ഹാരിസും വി.സുരേന്ദ്രൻപിള്ളയും ഔദ്യോഗിക നേതൃത്വത്തോട് ഇടഞ്ഞത്. അച്ചടക്ക ലംഘനം നടത്തിയതിനു ജനറൽ സെക്രട്ടറി വി.സുരേന്ദ്രന്‍ പിള്ളയെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഷെയ്ഖ് പി.ഹാരിസിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരെ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയിരുന്നു.
പിളർപ്പ് പൂർണമായെന്നും ഇനി യഥാർഥ എൽജെഡി തങ്ങളാണന്ന് മുന്നണിയെ അറിയിച്ചുവെന്നുമായിരുന്നു നടപടിക്കു ശേഷം സുരേന്ദ്രൻ പിള്ളയുടെ പ്രതികരണം. തങ്ങൾക്കെതിരെയുള്ള എം.വി. ശ്രേയാംസ് കുമാറിന്റെ അച്ചടക്ക നടപടി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. താനും ഷെയ്ഖ് പി.ഹാരിസും ദേശീയ നിർവാഹകസമിതി അംഗങ്ങൾ കൂടിയാണ്. തങ്ങൾക്കെതിരെ അച്ചടക്ക നടപടി എടുക്കാനുള്ള അധികാരം ദേശീയ നേതൃത്വത്തിനു മാത്രമാണെന്നായിരുന്നു സുരേന്ദ്രൻ പിള്ളയുടെ പ്രതികരണം.
English Summary: LJD State panel meet in Thrissur: key decisions