വീട്ടമ്മ പൊളളലേറ്റു മരിച്ചതില്‍ ദുരൂഹത; മരണത്തിനു മുൻപുള്ള ശബ്ദരേഖ പുറത്ത്
Mail This Article
കൊച്ചി∙ ഞാറയ്ക്കലിൽ വീട്ടമ്മ പൊളളലേറ്റു മരിച്ച സംഭവത്തിൽ സമീപവാസിയായ യുവാവിന്റെ പങ്ക് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. വീട്ടമ്മ മരിക്കും മുൻപ് യുവാവിന്റെ പേരു പറയുന്ന ശബ്ദരേഖ ബന്ധുക്കൾ പൊലീസിന് കൈമാറി. വൈപ്പിൻ ഞാറയ്ക്കൽ സ്വദേശി സിന്ധുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് യുവതിയെയും മകൻ അതുലിനെയും (18) പൊള്ളലേറ്റ നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. വാതിൽ ചവിട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്ത്.
ആശുപത്രിയിലേക്കുള്ള വഴിയിൽ വച്ചാണ് സിന്ധു ബന്ധുക്കളോട് യുവാവിന്റെ പേര് പറഞ്ഞത്. സ്ഥിരമായി തന്നെ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് യുവതി ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സിന്ധുവിന്റെ സഹോദരനും യുവാവും തമ്മിൽ അടിപിടി നടന്നിരുന്നു. രണ്ടു ദിവസം മുൻപ് പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. കഴിഞ്ഞ ദിവസം വരെ സിന്ധു വളരെ സ്വാഭാവികമായാണ് പെരുമാറിയിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു.
വീടിനു സമീപത്ത് പണിയുന്ന കാർ ഷെഡിന്റെ ജോലികൾക്കായി എത്താൻ ജോലിക്കാരോട് സിന്ധു പറഞ്ഞിരുന്നു. ജോലിക്കാർക്ക് ഭക്ഷണം അടക്കമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇങ്ങനെയൊരാൾ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സിന്ധുവിന്റെ മരണമൊഴിയും അസ്വാഭാവിക മരണത്തിലേക്കു വിരൽ ചൂണ്ടുന്നതായും ബന്ധുക്കൾ പറയുന്നു.
English Summary: Suicide victim alleged foul play in her voice record