ടി.എം.സിദ്ദിഖിനെതിരായ നടപടിയിൽ പ്രതിഷേധം; ആറ്റുണ്ണി തങ്ങൾ പാർട്ടി സ്ഥാനം രാജി വച്ചു
Mail This Article
മലപ്പുറം∙ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി.എം.സിദ്ദിഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ തീരുമാനം പുനഃപരിശോധിക്കാത്തതിൽ പ്രതിഷേധിച്ച് വെളിയങ്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എം. ആറ്റുണ്ണി തങ്ങൾ പാർട്ടി സ്ഥാനം രാജി വച്ചു.
പൊന്നാനി ഏരിയ കമ്മിറ്റി അംഗമായ ആറ്റുണി തങ്ങൾ ഏരിയ സെക്രട്ടറി പി. ഖലിമുദിന് രാജിക്കത്ത് കൈമാറി. സിദ്ദിഖിനെ തരം താഴ്ത്തിയതിനെ തുടർന്ന് സിപിഎമ്മിൽ വിഭാഗീയത രൂക്ഷമായതിനിടയിലാണ് തങ്ങളുടെ രാജി. സിദ്ദിഖിനെ ഏരിയാ കമ്മിറ്റിയിലേക്കു തിരിച്ചു കൊണ്ടു വരണമെന്നു ഏരിയ സമ്മേളനത്തിൽ ആവശ്യം ഉയർന്നിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ സിദ്ദിഖിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനിയിൽ വ്യാപക പ്രകടനം നടന്നിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന സിദ്ദിഖിനെ ഇതിന്റെ പേരിലാണു ബ്രാഞ്ചിലേക്കു തരംതാഴ്ത്തിയത്. പൊന്നാനി ഏരിയയ്ക്കു കീഴിലെ ലോക്കൽ, ബ്രാഞ്ച് സമ്മേളനങ്ങളിൽ സിദ്ദിഖിനെതിരായ നടപടിയെ പ്രതിനിധികൾ രൂക്ഷമായി വിമർശിച്ചിരുന്നു.
English Summary: Disciplinary action against TM Siddique: rift in ponnani cpm