യുഡിഎഫ് നിലപാട് ശരിയെന്ന് തെളിഞ്ഞു; സഭയില്‍ പിന്‍വലിക്കണം: വി.ഡി. സതീശന്‍
Mail This Article
തിരുവനന്തപുരം∙ വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്‍സിക്കു വിട്ട തീരുമാനം ഇപ്പോൾ നടപ്പിലാക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിലൂടെ യുഡിഎഫ് നിലപാട് ശരിയെന്ന് തെളിഞ്ഞെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമസഭയില്‍ തന്നെ നിയമം പിന്‍വലിക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. വഖഫ് നിയമനം സംബന്ധിച്ച് സര്‍ക്കാരിന് ബോധോദയം ഉണ്ടായതില്‍ സന്തോഷം. ചര്‍ച്ചയാകാമെന്ന സര്‍ക്കാര്‍ തീരുമാനത്തെ വി.ഡി.സതീശന്‍ സ്വാഗതം ചെയ്തു. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്കു വിടാനുള്ള തീരുമാനത്തിൽ ദുരൂഹതയുണ്ടെന്നു വി.ഡി.സതീശൻ നേരത്തെ ആരോപിച്ചിരുന്നു. മതവിശ്വാസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ അവർതന്നെ കൈകാര്യം ചെയ്യണമെന്നതാണ് നിലപാട്- സതീശൻ പറഞ്ഞു.
സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസലിയാരുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയിലാണ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ വാശിയില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്. മുസ്‌ലിം സംഘടനകളുമായി കൂടുതൽ ചര്‍ച്ചയാവാമെന്നും സമസ്ത പ്രതിനിധികളുമായി തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ പിണറായി വിജയന്‍ പറഞ്ഞു.
നിയമം പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമ്പോഴും ചര്‍ച്ചയാകാമെന്ന സര്‍ക്കാർ നിലപാടില്‍ സന്തോഷമുണ്ടെന്ന് സമസ്ത പ്രതിനിധികള്‍ പറഞ്ഞു. നിയമനങ്ങൾ പിഎസ്സിക്കു വിടാനുള്ള തീരുമാനം സര്‍ക്കാരിന്‍റെതല്ലെന്നും വഖഫ് ബോര്‍ഡിന്‍റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമം പിന്‍വലിക്കണമെന്ന അഭിപ്രായത്തിൽ മാറ്റമില്ല, പക്ഷെ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായം സ്വാഗതം ചെയ്യുന്നുവെന്ന് സമസ്ത അറിയിച്ചു.
English Summary: V. D. Satheesan on Row over appointment in Waqf Board