കൊച്ചി ∙ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതിയിൽ വീണ്ടും ആവർത്തിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന ഉറവിടമാണ് പെട്രോളിയം നികുതി. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചു.
ഹൈക്കോടതി നിർദേശത്തെ തുടർന്നു സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരേണ്ടതില്ലെന്നാണ് ഏകകണ്ഠമായി സ്വീകരിച്ചിട്ടുള്ള നിലപാടെന്ന് ജിഎസ്ടി കൗണ്‍സില്‍ കോടതിയെ അറിയിച്ചു. സർക്കാരിനു വൻ വരുമാന നഷ്ടം ഉണ്ടാകുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണം.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പെട്രോളിനെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നത് ബുദ്ധിമുട്ടുണ്ടാക്കും. കോവിഡ് പുനരുജ്ജീവന പദ്ധതികള്‍ക്ക് വലിയ തോതില്‍ പണം കണ്ടത്തേണ്ടതുണ്ടെന്നും ജിഎസ്ടി കൗൺസിൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
നേരത്തേ കേസ് പരിഗണിക്കുമ്പോൾ സമാന നിലപാടുകൾ ജിഎസ്ടി കൗൺസിൽ ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും യോഗ തീരുമാനങ്ങൾ വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നൽകാനായിരുന്നു കോടതി നിർദേശം. ഇതേ തുടർന്നാണ് കൗൺസിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
English Summary: Petrolium Products cannot be featured under GST products, Central Government says again