ADVERTISEMENT

ഭോപാല്‍∙ കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരുന്തത്തിൽ‌ പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച ഗ്രൂപ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന് വികാരനിര്‍ഭരമായ യാത്രമൊഴി. ഭോപാലിലെ ബൈരാഗഡ് ശ്മശാനത്തില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു. ഹെലികോപ്റ്റർ ദുരന്തത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ വരുണ്‍ സിങ്, ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്.

ഈ മാസം എട്ടിന്, ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയില്‍ മി 17 വി 5 എന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 14 പേരാണ് മരിച്ചത്. വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജിലെ ഡയറക്ടിങ് സ്റ്റാഫായിരുന്നു വരുണ്‍ സിങ്.

ഭരണത്തലവന്മാര്‍, സംയുക്ത സേനാ മേധാവി, സേനാ മേധാവികള്‍ തുടങ്ങിയവര്‍ വെല്ലിങ്ടണ്‍ സന്ദര്‍ശിക്കുമ്പോള്‍ കോളജ് സ്റ്റാഫിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അവരെ സുലൂര്‍ വ്യോമതാവളത്തില്‍ സ്വീകരിക്കുകയും കോളജിലേക്കുള്ള യാത്രയില്‍ അനുഗമിക്കുകയും വേണമെന്നാണു ചട്ടം. ഇതിന്റെ ഭാഗമായാണു വെല്ലിങ്ടണില്‍നിന്ന് വരുണ്‍ അപകടദിവസം സുലുരിലെത്തിയത്.

കഴിഞ്ഞ വര്‍ഷമുണ്ടായ അപകടത്തില്‍നിന്ന് എല്‍സിഎ തേജസ് യുദ്ധവിമാനം രക്ഷിച്ചതിന് അദ്ദേഹത്തെ ഈ സ്വാതന്ത്ര്യദിനത്തില്‍ രാജ്യം ശൗര്യചക്ര നല്‍കി ആദരിച്ചിരുന്നു. ഹെലികോപ്റ്റര്‍ അപകടത്തില്‍ 80 ശതമാനത്തിലേറെ പൊള്ളലേറ്റ വരുണ്‍ സിങ് വെല്ലിങ്ടനിലെ സൈനിക ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. വരുണ്‍ സിങ്ങിന് ചര്‍മം (സ്‌കിന്‍ ഗ്രാഫ്റ്റ്) വച്ചുപിടിപ്പിക്കാനും ശ്രമിച്ചിരുന്നു. ഇതിനായി ബെംഗളൂരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചര്‍മ ബാങ്കില്‍ നിന്ന് നടപടി സ്വീകരിച്ചിരുന്നു.

ഉത്തർപ്രദേശിലെ ഗാസിപുരിൽ വേരുകളുള്ള വരുൺ സിങ്ങിന്റെ കുടുംബം ഏറെക്കാലമായി ഭോപാലിലാണ് താമസം. പിതാവ് കെ.പി.സിങ് കരസേനാ റിട്ട.കേണലും സഹോദരൻ തനുജ് സിങ് നാവികസേനയിൽ ലഫ്.കമാൻഡറുമാണ്. മാതാവ്: ഉമ സിങ്. ഭാര്യ: ഗീതാഞ്ജലി. ഒരു മകനും മകളുമുണ്ട്.

English Summary: Group Captain Varun Singh Who Died Of Chopper Crash Wounds Gets Moving Send-Off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com