തരൂര്‍ യുഡിഎഫ് നിലപാടിനൊപ്പമെന്ന് സതീശന്; നിയന്ത്രിക്കണമെന്ന് മുല്ലപ്പള്ളി
Mail This Article
തിരുവനന്തപുരം∙ സിൽവർലൈനിൽ ശശി തരൂരിനെ മെരുക്കി കോൺഗ്രസ്. ശശി തരൂർ യുഡിഎഫ് നിലപാടിനൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. യുഡിഎഫ് നിലപാട് ബോധ്യപ്പെട്ടെന്ന് അറിയിച്ച് തരൂർ കത്ത് നൽകിയതായും അദ്ദേഹം പറഞ്ഞു. പദ്ധതിയെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് പറഞ്ഞ തരൂരിന് വിശദമായ കുറിപ്പ് കൈമാറിയിരുന്നു. ഇതിന് തരൂർ നൽകിയ മറുപടിയിലാണ് യുഡിഎഫ് നിലപാട് ബോധ്യപ്പെട്ടെന്ന് പറയുന്നത്. ഇക്കാര്യം തരൂർ തന്നെ പരസ്യമാക്കുമെന്നും സതീശൻ പറഞ്ഞു.
അതേസമയം, തരൂരിന്റെ നിലപാടിനെതിരെ കെപിസിസി പരാതി നൽകിയിട്ടില്ലെന്ന് കെ.സി.വേണുഗോപാൽ വ്യക്തമാക്കിയപ്പോൾ, തരൂരിനെ എഐസിസി നിയന്ത്രിക്കണമെന്ന് കടുത്ത നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. എന്നാൽ തരൂരിലെ പരിഹസിച്ചുകൊണ്ടാണ് കെ.മുരളീധരൻ രംഗത്തെത്തിയത്. വല്ലാതെ വിശ്വ പൗരന്മാരെ ഉൾക്കൊള്ളാനുള്ള ആരോഗ്യം ഇപ്പോൾ പാർട്ടിക്കില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു. 2024 ൽ തിരുവനന്തപുരത്ത് തരൂരിന് പകരം വേറെ ആളെ കണ്ടെത്താമെന്നും അദ്ദേഹം പരിഹസിച്ചു.
സിൽവർലൈൻ പദ്ധതിക്കെതിരായ പ്രക്ഷോഭത്തിന് യുഡിഎഫ് നേതൃത്വം നൽകുമ്പോഴും കല്ലുകടിയായി നിന്നത് തരൂരിന്റെ എവിടെയും തൊടാത്ത നിലപാടായിരുന്നു. തരൂരിനെ മെരുക്കിയതോടെ പ്രതിപക്ഷത്ത് ഐക്യമില്ലെന്ന വിമര്‍ശനത്തിന് മുനയൊടിക്കാനാകും. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം തരൂരിനെ പ്രക്ഷോഭരംഗത്ത് ഇറക്കാനാണ് പാർട്ടിയുടെ നീക്കം.
English Summary: Silverline project: Mullapally and V.D Satheesan on Sashi tharoor