മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ബാധിതന് മരിച്ചു; മുബൈയില്‍ നിരോധനാജ്ഞ
Mail This Article
മുംബൈ ∙ മഹാരാഷ്ട്രയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചയാളുടെ ഒമിക്രോണ്‍ ഫലം പോസിറ്റീവ്. നൈജീരിയയില്‍ നിന്നെത്തിയ 52 വയസ്സുകാരനാണു ചൊവ്വാഴ്ച മരിച്ചത്. എന്നാൽ, മരണകാരണം കോവിഡ് അല്ലെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് വ്യക്തമാക്കി. മഹാരാഷ്ട്രയിൽ 198 പേർക്കാണ് വ്യാഴാഴ്ച കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ കേസുകൾ 450 ആയി.
മഹാരാഷ്ട്രയിൽ വ്യാഴാഴ്ച 5,368 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22 മരണം റിപ്പോർട്ട് ചെയ്തു. മുംബൈയിൽ വ്യാഴാഴ്ച 3,671 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ 20 പേർക്കു കോവിഡ് സ്ഥിരീകരിച്ചു.
രാജ്യത്ത് ഒമിക്രോണ്‍ കേസുകളും കോവിഡ് ബാധയും ഉയരുകയാണ്. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തിന് അടുത്തായി. പുതുവര്‍ഷാഘോഷങ്ങള്‍ പൂര്‍ണമായും വിലക്കിയ മുബൈയില്‍ ജനുവരി 7 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
English Summary : Patient in Maharashtra's Pimpri-Chinchwad, who tested positive for Omicron variant, dies of heart attack