കോവിഡ്: നാലാം ഡോസിനും അനുമതി നൽകി ഇസ്രയേൽ; ലോകത്ത് ആദ്യം
Mail This Article
ജറുസലം ∙ കോവിഡ് വാക്സീന്റെ നാലാമത്തെ ഡോസിനും അനുമതി നൽകി ഇസ്രയേൽ. ലോകത്താദ്യമായാണ് ഒരു രാജ്യം നാലാം ഡോസിന് അനുമതി നൽകുന്നത്. ഇസ്രയേൽ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ നാഷ്മാൻ ആഷ് ആണ് കോവിഡ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി നാലാമത്തെ ഡോസിനും അനുമതി നൽകിയതായി പ്രഖ്യാപിച്ചത്.
60 വയസ്സ് കഴിഞ്ഞവർക്ക് രണ്ടാമത്തെ ബൂസ്റ്റർ ഡോസ് നൽകണമെന്ന് വിദഗ്ധ സമിതി കഴിഞ്ഞ ആഴ്ച ശുപാർശ ചെയ്തിരുന്നു. അതേസമയം, പരീക്ഷണാടിസ്ഥാനത്തിൽ ആരോഗ്യപ്രവർത്തവർക്ക് നാലാമത്തെ ഡോസായി രണ്ടാംഘട്ട ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങി. രണ്ടാഴ്ചയ്ക്കുള്ളിൽ ഫലം ലഭിക്കുമെന്നും ബൂസ്റ്റർ ഡോസിന് ഒമിക്രോണിനെ തടയാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വർഷംതന്നെ ഇസ്രയേൽ ബൂസ്റ്റർ ഡോസ് നൽകാൻ ആരംഭിച്ചു. നിലവിൽ 20,000 പേരാണ് ഇസ്രയേലിൽ കോവിഡ് ബാധിതരായുള്ളത്. നവംബറിലാണ് ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. ഒമിക്രോൺ വ്യാപനം കുറഞ്ഞതായും കാര്യമായി മരണം റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും ദക്ഷിണാഫ്രിക്കൻ സർക്കാർ അറിയിച്ചു.
English Summary: Israel approves 4th vaccine dose