വിനോദ് പുതുജീവൻ നൽകുന്നത് 7 പേർക്ക്; ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടി
Mail This Article
തിരുവനന്തപുരം∙ ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളജ്. വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദിന്റെ അവയവങ്ങൾ ഏഴുപേര്‍ക്കു ദാനം ചെയ്തു.
കഴിഞ്ഞയാഴ്ച സ്വകാര്യ ബസിടിച്ചാണ് ബൈക്ക് യാത്രക്കാരനായ കൊല്ലം കിളികൊല്ലൂര്‍ ചെമ്പ്രാപ്പിള്ള തൊടിയില്‍ എസ്.വിനോദി(54)നു തലയ്ക്കു ഗുരുതരമായി പരുക്കേറ്റത്. കൊല്ലത്ത് കല്ലും താഴത്തിനും ബെപ്പാസിനും ഇടയ്ക്കാണ് അപകടം സംഭവിക്കുന്നത്. വിനോദിന്റെ ഇരുചക്രവാഹനം സ്വകാര്യബസിനു പുറകിൽ ഇടിക്കുകയായിരുന്നു.
തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിനോദിനു ചൊവ്വാഴ്ച രാത്രിയോടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. ഭാര്യ സുജാതയും മക്കളായ ഗീതുവും നീതുവും വിനോദിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ തയാറായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ചരിത്രത്തിലെ ആദ്യത്തെ മള്‍ട്ടി ഓര്‍ഗന്‍ റിട്രീവലിനു കളമൊരുങ്ങി.
ഹൃദയം ചെന്നൈയിലെ ആശുപത്രിയിലും കൈകള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും കരളും ഒരു വൃക്കയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ഒരു വൃക്ക മെഡിക്കല്‍ കോളജ് ആശുപത്രിയിലും നേത്രപടലങ്ങള്‍ ഗവ. കണ്ണാശുപത്രിയിലും ചികിത്സയിലുള്ള രോഗികള്‍ക്കാണ് മാറ്റിവയ്ക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നൂറാമത്തെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണു നടക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.
English Summary : Vinod who suffered brain death after accident, donate organs to 7 people