ADVERTISEMENT

മലപ്പുറം ∙ പിഎസ്‌സി ചെയർമാന്റെ ജില്ലയിലെ ഉദ്യോഗാർഥികൾ നാലാഴ്ചയായി മലപ്പുറം കലക്ടേറ്റിനു മുന്നിൽ അനിശ്ചിത കാല നിരാഹാര സമരത്തിലാണ്. രാവും പകലും തണുപ്പും ചൂടും തെരുവുനായ്ക്കളെയും വകവയ്ക്കാതെ ഇവിടെ നിരാഹാരമനുഷ്ഠിച്ചവരെല്ലാം വനിതകളാണ്. പിഞ്ചുകുട്ടികളെയുൾപ്പടെ ഒപ്പം കൂട്ടിയാണ് സമരം. ആരോഗ്യ നില വഷളായതിനെത്തുടർന്ന് ഇതുവരെ 19 പേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സിപിഎം ജില്ലാ സമ്മേളത്തിനായി 3 ദിവസം പൂർണമായും മുഖ്യമന്ത്രിയും നേതാക്കളും ജില്ലയിലുണ്ടായിട്ടും മന്ത്രിമാരേറെ പലതവണ വന്നുപോയിട്ടും ഇതുവരെയും തിരിഞ്ഞുനോക്കിയതു പോലുമില്ല. 

പിഎസ്‌സിയുടെ മലപ്പുറം എൽപി സ്കൂൾ ടീച്ചേഴ്സ് ഉദ്യോഗാർഥികളാണ് സമരത്തിലുള്ളത്. ആവശ്യം ഒന്നു മാത്രം. ജില്ലയിലെ ഒഴിവുകൾക്ക് ആനുപാതികമായി പിഎസ്‌സിയുടെ മാനദണ്ഡപ്രകാരം മുഖ്യപട്ടിക വിപുലീകരിക്കണം. സംസ്ഥാനത്ത് എൽപി സ്കൂൾ അധ്യാപക തസ്തികയിൽ ഏറ്റവും കൂടുതൽ ഒഴിവുകളുള്ള ജില്ലയാണ് മലപ്പുറം. അതുകൊണ്ടു തന്നെ നിയമന സാധ്യതയേറെയാണെന്ന് പ്രതീക്ഷിച്ച് മറ്റു ജില്ലകളിൽ നിന്നും ഒട്ടേറെ ഉദ്യോഗാർഥികളാണ് ഇവിടുത്തെ ഒഴിവുകളിലേക്ക് അപേക്ഷിച്ചത്. എന്നാൽ എല്ലാവരെയും വെട്ടിലാക്കിയാണ് പിഎസ്‌സി ഇവരോട് കടുംകൈ ചെയ്തത്. മറ്റു ജില്ലകളിൽ ഒഴിവുകളുടെ 40 ഇരട്ടി പേരെ വരെ പട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ ഇവിടെ നിലവിലെ മാനദണ്ഡം പോലും പാലിച്ചില്ല. അതുകൊണ്ടു തന്നെ മറ്റു ജില്ലകളിൽ 26 മാർക്ക് ലഭിച്ചവർ വരെ മുഖ്യപട്ടികയിൽപ്പെട്ടപ്പോൾ മലപ്പുറത്ത് 49.99 മാർക്ക് കിട്ടിയവർ വരെ പുറത്ത്. 

ഒഴിവുകളുടെയോ മുൻ പട്ടികയിലെ നിയമന ശുപാർശയുടെയോ എണ്ണത്തിൽ ഏതാണോ വലുത്, അതിന്റെ മൂന്നിരട്ടി പേരെ മുഖ്യപട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് പിസ്‌സിയുടെ സർക്കുലർ പറയുന്നതെന്ന് ഉദ്യോഗാർഥികൾ വ്യക്തമാക്കുന്നു. മലപ്പുറത്ത് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ 398 ആണ്. കഴിഞ്ഞ പട്ടികയിൽ നിയമന ശുപാർശ നൽകിയത് 1181 പേർക്കും. മാനദണ്ഡമനുസരിച്ച് 3543 പേർ മുഖ്യ പട്ടികയിൽ വേണം. എന്നാൽ പിഎസ്‌സി ഇത്തവണ ഉൾപ്പെടുത്തിയത് വെറും 997 പേരെ മാത്രം! അതായത് അർഹരായ മൂന്നിരട്ടിയോളം പേർ പുറത്ത്!

കഴിഞ്ഞ പിഎസ്‌സി പട്ടിക സംബന്ധിച്ചും സമാന തർക്കമുണ്ടായിരുന്നെങ്കിലും അടുത്ത പട്ടികയിൽ പരിഹരിക്കാമെന്ന് പിഎസ്‌സി ഉറപ്പു നൽകിയിരുന്നതായി ഉദ്യോഗാർഥികൾ പറയുന്നു. ഇത്തവണ പട്ടിക വന്നപ്പോൾ ആ വാക്ക് പിഎസ്‌സി മറന്നുവെന്നാണ് ആരോപണം. മലപ്പുറമെന്താ കേരളത്തിനു പുറത്താണോയെന്നും ചെയർമാൻ വാക്ക് ലംഘിച്ചുവെന്നുമുള്ള മുദ്രാവാക്യമാണ് സമരത്തിൽ ഉദ്യോഗാർഥികൾ ഉയർത്തുന്നത്. 

ആദ്യം സൂചന സമരം നടത്തിയിരുന്നെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. തുടർന്നാണ് ഡിസംബർ 13 മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളരാണ് ഇതുവരെ നിരാഹാര സമരത്തിൽ പങ്കെടുത്തത്. ഐക്യദാർഢ്യവുമായി എല്ലാ ദിവസവും ഒട്ടേറെ ഉദ്യോഗാർഥികൾ കുട്ടികളുമായി ഇവിടെയെത്തി പകൽ മുഴുവൻ കൂടെയിരുന്ന് മുദ്രാവാക്യം വിളിക്കും.

1248-psc-strike
മലപ്പുറം കലക്ടറേറ്റിനു മുന്നിൽ പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം. ചിത്രം: ടി.പ്രദീപ് കുമാർ

ഒരേ സമയം മലപ്പുറത്തെ ഉദ്യോഗാർഥികളോടും ജില്ലയുടെ അടിസ്ഥാന വിദ്യാഭ്യാസ മേഖലയോടും ചെയ്യുന്ന ചതിയാണ് പിഎസ്‌സി ചെയ്യുന്നതെന്ന് ഇവർ ആരോപിക്കുന്നു. ജില്ലയിലെ എൽപി സ്കൂളുകളിൽ ഒഴിവുകളേറെയുണ്ടായിട്ടും അതു നികത്താൻ ശ്രമം നടത്താതെ താൽക്കാലിക നിയമനത്തിന് അവസരമൊരുക്കുകയാണ് പിഎസ്‌സിയെന്നും ഇവർ പറയുന്നു. പല ഉദ്യോഗാർഥികളുടെയും അവസാന പ്രതീക്ഷ കൂടിയാണ് ഈ പട്ടിക. ഇത്തവണ നിയമനം നടന്നില്ലെങ്കിൽ പ്രായപരിധി കഴിയുമെന്ന കാരണത്താൽ മറ്റൊരു പരീക്ഷയ്ക്ക് അവസരമില്ലാതെ വരുന്നവരാണ് ഏറെ വിഷമത്തിലായത്. 

ഇനിയെങ്കിലും കണ്ണുതുറക്കണം അധികൃതർ 

ഉദ്യോഗാർഥികളുടെ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ജില്ലയിലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ അധ്യാപകക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടും മലപ്പുറം ജില്ലാ പഞ്ചായത്ത് യോഗം പ്രമേയം പാസാക്കി സർക്കാരിനെ അറിയിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖയുടെ നേതൃത്വത്തിൽ ഒന്നിലേറെ തവണ അംഗങ്ങൾ സമരപ്പന്തലിലെത്തി കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു. ഒരു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഷയം ജില്ലാ കലക്ടർ വി.ആർ.പ്രേംകുമാറിനെ നേരിട്ട് ചെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് കലക്ടറും ഇവരോട് സംസാരിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. 

1248-psc-strike-malappuram
മലപ്പുറം കലക്ടറേറ്റിനു മുന്നിൽ പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം. ചിത്രം: ടി.പ്രദീപ് കുമാർ

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വിവിധ എംഎൽഎമാരും രാഷ്ട്രീയ–സാമൂഹിക സംഘടനാ പ്രതിനിധികളും സമരപ്പന്തലിലെത്തി ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇനിയെങ്കിലും അധികൃതർ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിൽ സമരം അനിശ്ചിതമായി നീളുകയാണ്. 

English Summary: Indefinite hunger strike of PSC rank holders at Malappuram Collectorate continue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com