ടെന്‍ഡറില്ല, ബെനാമിപ്പേരിൽ കരാർ: തിരുവിതാംകൂർ ദേവസ്വം ബോർഡില്‍ വൻക്രമക്കേട്
Mail This Article
തിരുവനന്തപുരം∙ തിരുവിതാംകൂർ ദേവസ്വം ബോർഡില്‍ മരാമത്ത് പ്രവൃത്തികളില്‍ ലക്ഷങ്ങളുടെ ക്രമക്കേട് ദേവസ്വം വിജിലൻസ് കണ്ടെത്തി. മാവേലിക്കര, കോട്ടയം ഡിവിഷനുകളിലാണ് വന്‍ക്രമക്കേട് കണ്ടെത്തിയത്. ചീഫ് എൻജിനീയർ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് സംസ്ഥാന വിജിലന്‍സിന് കൈമാറി.
ദേവസ്വം പൊതുമാരാമത്ത് ഉദ്യോഗസ്ഥർ തന്നെ ബെനാമികളുടെ പേരിൽ കാരാറെടുത്ത് പണി ചെയ്യാതെ ബോർഡിൽ നിന്നും പണം വാങ്ങിയെന്നാണ് കണ്ടെത്തൽ. 2018- 2019 സാമ്പത്തിക വർഷത്തിലെ 207 നിർമ്മാണ പ്രവൃത്തികളിലായിരുന്നു പരിശോധന. ക്ഷേത്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓഫിസുകള്‍ എന്നിവിടങ്ങളിലെ മരാമത്ത് പണികളിലും ഉപകരണങ്ങള്‍ വാങ്ങിയതിലുമാണ് അഴിമതി. ടെന്‍ഡര്‍ വിളിക്കാതെ അടിയന്തര സാഹചര്യമെന്നു പറഞ്ഞാണ് പല പ്രവൃത്തികളും നടത്തിയത്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
മാവേലിക്കര ഡിവിഷനിൽ മാത്രം ഒരു കോടി 60 ലക്ഷം രൂപയുടെ മരാമത്ത് പണികള്‍ രേഖകളിലുണ്ട്. എന്നാല്‍ നേരിട്ട് പരിശോധിച്ചപ്പോള്‍ ഒരുകോടി രൂപയില്‍ താഴെ പ്രവൃത്തികളെ നടത്തിയിട്ടുള്ളൂവെന്ന് കണ്ടെത്തി. പണം നൽകിയ പല ബില്ലുകളിലും കരാറുകാർ ഒപ്പിട്ടില്ല. സമഗ്രമായ അന്വേഷണം വേണമെന്ന ദേവസ്വം വിജിലൻസിന്‍റെ ശുപാർശ അംഗീകരിച്ച് ദേവസ്വം ബോർഡ് സംസ്ഥാന വിജിലന്‍സിന് കൈമാറി.
English Summary: Irregularities found in Travancore devaswom board