കോവിഡ് നേരിടാൻ ആക്‌ഷന്‍ പ്ലാനുമായി കേരളം; 30,895 പേര്‍ക്ക് കരുതല്‍ ഡോസ്
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ നേരിടുന്നതിനു മള്‍ട്ടി മോഡല്‍ ആക്‌ഷന്‍ പ്ലാന്‍ തയാറാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രി അഡ്മിഷന്‍, ഐസിയു അഡ്മിഷന്‍, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍, നിരീക്ഷണ സംവിധാനം, പരിശോധന, ഓക്‌സിജന്‍ സംഭരണം എന്നിവ വര്‍ധിപ്പിക്കുന്ന രീതിയിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മൂന്ന് ഘട്ടങ്ങളായാണു നടപ്പാക്കുക. ഓരോ സൂചനകള്‍ വരുമ്പോഴും അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ആശുപത്രികളെ സജ്ജമാക്കുകയാണു പ്രധാന ലക്ഷ്യം. ഇതിലൂടെ എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കാനാകും. അതേസമയം, സംസ്ഥാനത്ത് 30,895 പേര്‍ക്ക് ആദ്യ ദിനം കരുതല്‍ ഡോസ് കോവിഡ് വാക്‌സീന്‍ നല്‍കിയെന്നു മന്ത്രി അറിയിച്ചു. 19,549 ആരോഗ്യ പ്രവര്‍ത്തകര്‍, 2635 കോവിഡ് മുന്നണി പോരാളികള്‍, 60 വയസ്സ് കഴിഞ്ഞ 8711 പേർ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കിയത്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം പേര്‍ക്ക് കരുതല്‍ ഡോസ് നല്‍കിയത്– 6,455. കൊല്ലം 3,184, പത്തനംതിട്ട 1,731, ആലപ്പുഴ 1,742, കോട്ടയം 1,701, ഇടുക്കി 719, എറണാകുളം 2,855, തൃശൂര്‍ 5,327, പാലക്കാട് 922, മലപ്പുറം 841, കോഴിക്കോട് 2,184, വയനാട് 896, കണ്ണൂര്‍ 1,461, കാസർകോട് 877 എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കണക്ക്. 15നും 18നും ഇടയ്ക്കു പ്രായമുള്ള മൂന്നിലൊന്നിലധികം കുട്ടികള്‍ക്ക് (35 ശതമാനം) വാക്‌സീന്‍ നല്‍കാനായി. ആകെ 5,36,582 കുട്ടികള്‍ക്കു വാക്‌സീന്‍ നല്‍കി. തിങ്കളാഴ്ച ആകെ 2,10,835 പേരാണ് എല്ലാ വിഭാഗത്തിലുമായി വാക്‌സീന്‍ സ്വീകരിച്ചത്.
English Summary: Kerala prepares action plan to effectively face Covid