ADVERTISEMENT

കോഴിക്കോട് ∙ സംസ്ഥാനത്ത് മൂന്നു വർഷത്തിനിടെ 70 കോടി രൂപ ചെലവിൽ വനാതിർത്തികൾ ജണ്ടകെട്ടി വേർതിരിക്കുന്നതിന്റെ മറവിൽ കോടികളുടെ കൊള്ള. നിലവാരമില്ലാത്ത കല്ലും മണ്ണും ഉപയോഗിച്ച് മൂവായിരം രൂപയിൽ താഴെ മാത്രം ചെലവ് വരുന്ന ആയിരക്കണക്കിന് ജണ്ടകൾ കെട്ടിയുയർത്തി. ഒന്നിന് 10,000 രൂപ വീതം എഴുതിയെടുത്തെന്നാണ് ആക്ഷേപം.

കഴിഞ്ഞ സർക്കാരിന്റെ കാലത്തു മാത്രം അര ലക്ഷത്തിലേറെ ജണ്ടകൾ കെട്ടിയിട്ടുണ്ട്. ഇതിൽ നിലവാരമില്ലാത്ത എത്ര എണ്ണം ഉണ്ടെന്ന് സമഗ്ര അന്വേഷണം നടത്തി 15നകം റിപ്പോർട്ട് നൽകാൻ വനം വിജിലൻസ് പ്രി‍ൻസിപ്പ‍ൽ ചീഫ് കൺസർവേറ്റർ ഉത്തരവിട്ടു. തിരുവനന്തപുരം പാലോട് റേഞ്ചിലെ തട്ടിപ്പിൽ അന്വേഷണം തുടങ്ങിയ വനം വിജിലൻസ് വിഭാഗത്തിന് മറ്റ് സർക്കിളുകളിലും വ്യാപകമായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്ന വിവരങ്ങൾ കിട്ടി.

കഴിഞ്ഞ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി 2018–19 ൽ അവതരിപ്പിച്ചത് 29,000 ജണ്ടകൾ കെട്ടിയെന്നും 23,000 ജണ്ടകൾ കൂടി ആ വർഷം കെട്ടി  വനാതിർത്തി നിർണയം പൂർത്തിയാക്കും എന്നുമായിരുന്നു. 2019 മുതൽ 2022 വരെ 89 കോടി രൂപ ‘സർവേ ഓഫ് ഫോറസ്റ്റ് ബൗണ്ടറി’ എന്ന ബജറ്റ് ശീർഷകത്തിൽ വകയിരുത്തുകയും ഇതിൽ 70 കോടി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു ജണ്ടയ്ക്ക് 9000–10000 രൂപ വീതം നിർമാണ ചെലവ് കാണിച്ചിട്ടുണ്ട്. ചിലയിടത്ത് ടെൻഡർ തുകയിൽ വർധനയും അനുവദിച്ചു. കാട്ടിനുള്ളിൽതന്നെ ലഭ്യമായ കല്ലുകൾ അടുക്കിവച്ച് െചളി കൊണ്ടു മൂടുക മാത്രമാണ് പലയിടത്തും ചെയ്തത്. പുറമേയ്ക്ക് സിമന്റും പൂശി. 30 സെന്റിമീറ്റർ ആഴത്തിൽ അടിത്തറ ഒരുക്കി വേണം ജണ്ട കെട്ടാൻ.  

നിലവാരമുള്ള പാറ ഉപയോഗിക്കണം. 1:6 അനുപാതത്തിൽ സിമന്റ്: മണൽ മിശ്രിതം ഉപയോഗിക്കണം. മുകൾ വശത്ത് സിമന്റ് പൂശണം. ഉയരം ഒരു മീറ്റർ. മുകൾ വശത്തെ ചതുരത്തിന് 60 സെന്റീമീറ്റർ വിസ്തൃതി വേണം. ഇങ്ങനെയൊക്കെയാണ് ജണ്ട കെട്ടുന്നതിലെ മാനദണ്ഡങ്ങൾ. മറ്റു ഡിവിഷനുകളിൽ വർഷം ആയിരത്തിൽ താഴെ ജണ്ട കെട്ടുമ്പോൾ തിരുവനന്തപുരത്ത് മൂവായിരം ജണ്ടകൾ കെട്ടി. പിന്നീടാണ് ജണ്ടകളുടെ നിലവാരമില്ലായ്മ വ്യക്തമാവാൻ തുടങ്ങിയത്.

മനുഷ്യർ ചാരി നിന്നാൽ ജണ്ട ഇടിഞ്ഞു വീഴും. ആന ഇടിച്ചിട്ടതാണ് എന്നായിരുന്നു പലയിടത്തെയും വിശദീകരണം. വനം ഉന്നതർ തന്നെയാണ് ബെനാമി കരാറുകാരെ ഉപയോഗിച്ച് ജോലികൾ എടുത്തിരിക്കുന്നതെന്നാണ് വിവരം. വനത്തിൽ ഏറ്റവും അകലെയുള്ള ജണ്ട കെട്ടുന്നതിന് ഉയർന്ന നിരക്ക് നിശ്ചയിച്ച്, ആ തുക തന്നെയാണ് സമീപ പ്രദേശങ്ങളിലെ ജണ്ടയ്ക്കും എഴുതിയെടുത്തിരുന്നത്. അന്വേഷണം വനം ഉന്നതർക്കു നേരെ തിരിയും എന്നതിനാൽ വിജിലൻസിന്റെ പരിശോധന വെറും പ്രഹസനമായേക്കും എന്ന ആശങ്കയും ഉണ്ട്. 

തീരാത്ത അതിർത്തി നിർണയം

2019 – 20 ൽ അനുവദിച്ചത് 29 കോടി, വിനിയോഗം: 20 കോടി

2020–21 ൽ അനുവദിച്ചത് 32 കോടി, വിനിയോഗം 32 കോടി. 

2021–22 ൽ അനുവദിച്ചത് 28 കോടി, വിനിയോഗം 18 കോടി. 

English Summary: Corruption in Janda Construction in Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com