‘ചോരക്കൊതിയൻ മാത്രമല്ല; പെരുംനുണയനും’; കെ.സുധാകരനെതിരെ രോഷത്തോടെ സ്വരാജ്
Mail This Article
കൊച്ചി∙ ഇടുക്കി ഗവ. എൻജിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍ കുത്തേറ്റു മരിച്ച സംഭവത്തിൽ കെ.സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എം.സ്വരാജ്. സുധാകരന്റെ പ്രസ്താവനയ്ക്കെതിരെയാണ് സ്വരാജിന്റെ പ്രതികരണം. ചോരക്കൊതിയൻ മാത്രമല്ല, പെരും നുണയനുമാണ് ഈ മനുഷ്യൻ എന്നാണ് സുധാകരനെ സ്വരാജ് വിശേഷിപ്പിച്ചത്.
സ്വരാജിന്റെ കുറിപ്പ് വായിക്കാം:
‘ചോരക്കൊതിയൻ മാത്രമല്ല, പെരും നുണയനുമാണ്. കെഎസ്‌യു - യൂത്ത് കോൺഗ്രസ് നരാധമൻമാർ അരുംകൊല ചെയ്ത ധീരജിന്റെ ഇളംശരീരത്തിലെ ചൂട് വിട്ടു മാറും മുൻപു കെപിസിസി പ്രസിഡന്റ് ആക്രോശിക്കുന്നു:‘കലാലയങ്ങളിലെ കൊലപാതകങ്ങളുടെ കണക്കെടുത്താൽ കെഎസ്\യു പ്രവർത്തകർ മരിച്ചു വീണതിന്റെ മൂന്നിലൊന്നു പോലും എസ്എഫ്ഐക്കാർ മരിച്ചു വീണിട്ടില്ല.’
മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത അധമ മനസ്സിൽനിന്നേ ഈ സമയത്ത് ഇങ്ങനെയുള്ള വാക്കുകൾ പുറത്തുവരൂ. കെ.സുധാകരന്റെ ഈ വെള്ളം ചേർക്കാത്ത കള്ളം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കേരളത്തിലെ ഏതെങ്കിലും ഒരു കലാലയത്തിൽവച്ച് എസ്എഫ്ഐ പ്രവർത്തകരുടെ കൈ കൊണ്ട് ജീവൻ പോയ ഒരു കെഎസ്‌യു പ്രവർത്തകന്റെ, ഒരൊറ്റ കെഎസ്‌യു പ്രവർത്തകന്റെ എങ്കിലും പേരു പറയാൻ ഒരു മാധ്യമ പ്രവർത്തകനും തന്നോട് ചോദിക്കില്ല എന്ന ധൈര്യമാണ് സുധാകരനുള്ളത്. ചോരക്കൊതിയൻ മാത്രമല്ല. ഖദർ ധരിച്ച ഒരു പെരും കള്ളമാണ് ഈ മനുഷ്യൻ’.
English Summary: M. Swaraj against K. Sudhakaran