തിരുവനന്തപുരം ∙ സംസ്ഥാനത്ത് അഞ്ചാം ദിനവും റേഷൻ വിതരണം സ്തംഭിച്ചു. ഇന്നു രാവിലെ എട്ടരയോടെ റേഷൻ കടകൾ തുറന്നപ്പോൾ ഒരു മണിക്കൂറിലേറെ ഇ പോസ് സംവിധാനം പ്രവർത്തിച്ചു. എന്നാൽ, 9.45ഓടെ വീണ്ടും തകരാറിലായി. റേഷൻ കാർഡ് ഉടമകളുടെയോ അംഗങ്ങളുടെയോ വിരൽ പതിപ്പിച്ച് ബയോമെട്രിക് വിവരങ്ങൾ ഉറപ്പാക്കി, ബിൽ ചെയ്തു സാധനങ്ങൾ നൽകാൻ വ്യാപാരികൾക്കു സാധിക്കാതെ വന്നതോടെ റേഷൻ വാങ്ങാൻ എത്തിയവർ മടങ്ങി.
കഴക്കൂട്ടം ടെക്നോപാർക്കിൽ സ്ഥാപിച്ചിട്ടുള്ള സ്റ്റേറ്റ് ഡേറ്റ സെന്ററിലെ പ്രശ്നങ്ങൾ പരിഹരിച്ചുവെന്നാണു ഭക്ഷ്യവകുപ്പ് ഇന്നലെ വിശദീകരിച്ചത്. ഐടി വകുപ്പിനാണ് സെന്ററിന്റെ ചുമതല. തകരാർ വീണ്ടും സംഭവിച്ചതോടെ പ്രശ്നം പരിഹാരം നീളുമെന്നു വ്യക്തമായി. വെള്ളിയാഴ്ച മുതലാണ് ഇപോസ് സംവിധാനത്തിൽ തകരാർ കണ്ടെത്തിയത്. കഴിഞ്ഞ വർഷം സംഭവിച്ച തകരാർ ഏറെയും നാഷനൽ ഇൻഫർമാറ്റിക് സെന്ററിന്റെ (എൻഐസി) ഹൈദരാബാദിലെ സർവറിലെ പ്രശ്നങ്ങളായിരുന്നു. എന്നാൽ, ഇപ്പോൾ കേരളത്തിന്റെ കീഴിൽ വരുന്ന നെറ്റ്‌വർക് സംവിധാനത്തിലാണു തകരാർ.
English Summary: Ration distribution disrupted for fifth consecutive day due to server issues