കണ്ണൂർ വിസി നിയമനം: കേസ് 24 ലേക്ക് മാറ്റി
Mail This Article
കൊച്ചി∙ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ ഫയൽ ചെയ്ത അപ്പീൽ ഹർജി ജനുവരി 24 ലേക്ക് മാറ്റി. വൈസ്ചാൻസലറുടെ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിയത്.
ഗവർണർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ് കണ്ണന്താനവും, സർക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പും, കണ്ണൂർ വിസിക്ക് വേണ്ടി മുൻ അഡ്വക്കറ്റ് ജനറൽ രഞ്ജിത് തമ്പാനും, ഹർജിക്കാരായ ഡോ:പ്രേമചന്ദ്രൻ കീഴോത്ത്, ഡോ:ഷിനോ.പി. ജോസ് എന്നിവർക്കുവേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടവുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ ഹാജരായത്.
ഗവർണർക്ക് വേണ്ടി അഡ്വക്കറ്റ് ജനറൽ നോട്ടിസ് കൈപ്പറ്റില്ലെന്ന് കോടതിയെ ബോധിപ്പിച്ചിരുന്നു. പ്രത്യേക ദൂതൻ മുഖേന ഗവർണർക്ക് കോടതി നോട്ടിസ് നൽകിയതിനെ തുടർന്ന് ഗവർണർ പ്രത്യേക അഭിഭാഷകനെ നിയോഗിക്കുകയായിരുന്നു. വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് പുതിയ നിയമനിർമ്മാണത്തിനുള്ള സാധ്യതകൾകൂടി ആരായുന്നതിനാണ് കേസ് നീട്ടിവച്ചതെന്നും അറിയുന്നു.
English Summary: Kannur VC Appointment Case extended