'മെറ്റല്‍ ബോക്സിൽ കഴിയണം; സാധനങ്ങൾ വാങ്ങാൻ പോലും പുറത്തിറങ്ങരുത്'
Mail This Article
ബെയ്‌ജിങ്∙ ചൈനീസ് സർക്കാർ ഏർപ്പെടുത്തിയ സീറോ കോവിഡ് നയത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. ജനങ്ങളെ പീഡിപ്പിക്കുന്ന നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നത് എന്നാണ് ആക്ഷേപം. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രതിരോധ നടപടികളുടെ ഭീകരത ദൃശ്യമാകുന്ന നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
ക്വാറന്റീന്‍ ക്യാംപുകളില്‍ വച്ച ഇരുമ്പുകൂട്ടിൽ (മെറ്റല്‍ ബോക്‌സ്) കുട്ടികളും ഗർഭിണികളും പ്രായമേറിയവരും ഉൾപ്പടെ കഴിയണമെന്നാണ് സർക്കാർ നിബന്ധന. ഒരു പ്രദേശത്തെയോ അപ്പാര്‍ട്ട്‌മെന്റിലെയോ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ അവിടെയുള്ള മുഴുവൻ പേരും ക്വാറന്റീല്‍ കഴിയണം. മെറ്റല്‍ ബോക്‌സിനുള്ളിൽ രണ്ടാഴ്ചയോളം താമസിക്കണം.
ചൈനയില്‍ രണ്ട് കോടിയോളം ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ കഴിയുന്നു. ഭക്ഷണമോ മറ്റു സാധനങ്ങളോ വാങ്ങാന്‍ പുറത്തിറങ്ങാന്‍ പോലും അനുമതിയില്ല. ലോക്ക്ഡൗണ്‍ നിബന്ധനകള്‍ മൂലം, ഗര്‍ഭിണിക്ക് ചികിത്സ ലഭിക്കാൻ വൈകി ഗര്‍ഭം അലസിയ സംഭവവും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു.
രോഗം സംശയിക്കുന്നവരെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. കോവിഡ് ബാധിതരെ നിര്‍ബന്ധപൂര്‍വ്വം ബസുകളിലേക്കും ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്കും കൊണ്ടുപോകും. ഇതിനു വേണ്ടി റോഡിന് വശങ്ങളില്‍ ബസുകള്‍ നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന കാഴ്ച നഗരത്തില്‍ പലയിടത്തും കാണാം.
ശൈത്യകാല ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്നതിന് തൊട്ടുമുമ്പാണ് ജനങ്ങള്‍ക്ക് മേല്‍ കടുത്ത നിബന്ധനകള്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്. പല പ്രദേശവാസികളോടും അർധരാത്രിയാണ് വീടു വിട്ടിറങ്ങാൻ പറഞ്ഞത്. ഇതും ജനങ്ങളുടെ എതിർപ്പിനു കാരണമായി.
English Summary: People Forced To Live In Metal Boxes Under China's Zero Covid Rule