യുപിയില്‍ കൂടുമാറ്റം തുടരുന്നു; കോണ്‍ഗ്രസ്, എസ്പി എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍
Mail This Article
ലക്നൗ∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തർ പ്രദേശിൽ കൂടുമാറ്റം തുടർന്ന് എംഎൽഎമാർ. കോൺഗ്രസിന്റെയും സമാജ്‌വാദി പാർട്ടിയുടെയും (എസ്പി) ഓരോ എംഎൽഎമാർ വീതം ബിജെപിയിൽ ചേർന്നു.
ബെഹാത് നിയോജകമണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായ നരേഷ് സൈനി (കോൺഗ്രസ്), ഫിറോസാബാദ് എംഎൽഎ ഹരി ഓം യാദവ് (എസ്പി), എസ്പി മുൻ എംഎൽഎ ഡോ. ധർമപാൽ സിങ് എന്നിവരാണു ബുധനാഴ്ച ബിജെപിയിൽ ചേർന്നത്.
ബിജെപിയെ ഞെട്ടിച്ചുകൊണ്ട് 2 ദിവസത്തിനിടെ രണ്ടു മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി നേതാക്കളാണ് രാജിവച്ച് സമാജ്‌വാദി പാര്‍ട്ടിയിലേക്കുള്ള വഴി തേടിയത്. മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം സ്വാമി പ്രസാദ് മൗര്യയും അനുയായികളായ 3 എംഎല്‍എമാരും ചൊവ്വാഴ്ച രാജിവച്ചിരുന്നു. പിന്നാലെ പിന്നാക്ക നേതാവും വനം, പരിസ്ഥിതി മന്ത്രിയുമായ ദാരാ സിങ് ചൗഹാനും രാജിവച്ചു. ഇതിനിടെയിലാണ് എസ്പിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും ഓരോ എംഎല്‍എമാര്‍ ബിജെപി പാളയത്തിലേക്ക് എത്തിയത്.
ഫെബ്രുവരി 10 മുതൽ 7 ഘട്ടങ്ങളിലായാണു യുപിയിലെ 403 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പു നടക്കുക. മാർച്ച് 10നാണു വോട്ടെണ്ണൽ. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, 312 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. എസ്പി 47 സീറ്റും ബിഎസ്പി 19 സീറ്റും നേടിയപ്പോൾ കോൺഗ്രസിന് 7 സീറ്റിൽ മാത്രമാണു ജയിക്കാനായത്.
English Summary: Ex-Congress, Samajwadi Party MLAs Join BJP Ahead Of UP Assembly Polls