ADVERTISEMENT

ന്യൂഡൽഹി ∙ സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 14 പേരുടെ മരണത്തിന് കാരണമായ കൂനൂര്‍ ഹെലികോപ്റ്റർ അപകടത്തില്‍ അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കാലാവസ്ഥാ മാറ്റമാണ് അപകടത്തിനു കാരണമായത്. ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ ഇല്ലായിരുന്നു.

കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിത വ്യതിയാനം മൂലം ഹെലികോപ്റ്റർ മേഘങ്ങളിൽ പ്രവേശിച്ചതാണ് അപകടത്തിന് കാരണമായത്. ലാന്‍ഡിങിന് ശ്രമിക്കുമ്പോള്‍ പൈലറ്റിന്റെ കണക്കുകൂട്ടലില്‍ പിഴവുണ്ടാകാം. അത്തരത്തിലുള്ള കണ്‍ട്രോള്‍ഡ് ‘ഫ്ളൈറ്റ് ഇന്‍ടു ടെറയിന്‍’ എന്നു വിളിക്കുന്ന പിഴവാകാം ഉണ്ടായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തില്‍ മൂന്ന് സേനകളും ചേര്‍ന്നായിരുന്നു അന്വേഷണം നടത്തിയത്. ഫ്ളൈറ്റ് ഡേറ്റ റിക്കോര്‍ഡറും കോക്പിറ്റ് വോയിസ് റിക്കോര്‍ഡറും സംഘം പരിശോധിച്ചു. കൂടാതെ, ദൃക്സാക്ഷികളുമായും രക്ഷാപ്രവര്‍ത്തകരുമായും സംസാരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 

ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 14 പേർ സ‍ഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്റ്ററാണ് 2021 ഡിസംബർ 8ന് ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയിൽ തകർന്നു വീണത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തിൽനിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീഴുകയായിരുന്നു.

ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടണിലേക്കായിരുന്നു യാത്ര. അപകടത്തിൽ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ സംഭവ ദിവസം തന്നെ മരിച്ചു. ഗുരുതര പരുക്കുകളോടെ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ഡിസംബർ 15നാണ് മരിച്ചത്.

English Summary: Gen Rawat's Chopper Crashed Due To Pilot Error In Cloudy Weather, Court Of Inquiry Finds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com