മന്ത്രി ബിന്ദുവും ഗവർണറും ആലുവ പാലസിൽ; കൂടിക്കാഴ്ചയില്ലാതെ മടക്കം
Mail This Article
കൊച്ചി∙ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇന്നു രാവിലെ ആലുവ പാലസിലുണ്ടായിട്ടും ഇരുവരും പരസ്പരം കൂടിക്കാഴ്ച നടത്താതെ മടങ്ങി. ഇന്നലെ ഉച്ച മുതൽ ഗവർണർ ആലുവ പാലസിലുണ്ട്. ഇതിനിടെയാണ് ഇന്നു രാവിലെ ഒമ്പതു മണിയോടെ മന്ത്രി ആലുവ പാലസിലേയ്ക്കെത്തുന്നത്. വിസി നിയമന, ഡിലിറ്റ് വിവാദങ്ങളിൽ സർക്കാരിനും വിസിക്കും ഇടയിൽ നിലനിന്ന വിവാദങ്ങൾ താൽക്കാലത്തേയ്ക്കെങ്കിലും തണുത്ത പശ്ചാത്തലത്തിൽ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
പാലസിലെത്തി മുക്കാൽ മണിക്കൂറിനകം മന്ത്രിയും പിന്നാലെ ഗവർണറും പാലസിനു പുറത്തേയ്ക്കു പോയി. ഇതിനിടെ മാധ്യമങ്ങൾ പ്രതികരണം തേടി മന്ത്രിയെ സമീപിച്ചെങ്കിലും സംസാരിക്കാതെയാണു പോയത്. ഗവർണർക്കു മാധ്യമങ്ങളെ കാണാൻ താൽപര്യമില്ലെന്നു നേരത്തേ അറിയിച്ചിരുന്നതിനാൽ ആരും അദ്ദേഹത്തെ കാണാൻ ശ്രമിച്ചിരുന്നുമില്ല.
രാഷ്ട്രപതിക്ക് ഡിലിറ്റ് നിഷേധിച്ച വിഷയത്തിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്നും പ്രശ്നം ഗവർണറും വിസിയും തമ്മിൽ പരിഹരിക്കട്ടെ എന്നും മന്ത്രി വ്യക്തമാക്കിയതോടെയാണു വിവാദത്തിന് താൽക്കാലികമായെങ്കിലും അയവുണ്ടായത്. മന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്നും സർക്കാർ കാര്യങ്ങൾ മനസിലാക്കിയതിൽ സന്തോഷമുണ്ടെന്നുമായിരുന്നു ഇതിനു ഗവർണറുടെ പ്രതികരണം. താൻ ചാൻസലറായി തുടർന്നാൽ രാഷ്ട്രീയ ഇടപെടലുകളും അച്ചടക്ക രാഹിത്യവും വച്ചു പൊറുപ്പിക്കില്ലെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.
English Summary: Minister R Bindu and Kerala governor skip meeting at Aluva palace