റീത്ത് വേണ്ടെന്ന് പി.ടി; പൊതുദർശനത്തിന് എന്നിട്ടും 1.27 ലക്ഷത്തിന്റെ പൂക്കൾ, വിവാദം
Mail This Article
കൊച്ചി ∙ മൃതദേഹത്തിൽ ഒരു റീത്തു പോലും വയ്ക്കരുത് എന്ന് അന്ത്യാഭിലാഷം അറിയിച്ചു യാത്രയായ കോൺഗ്രസ് നേതാവ് പി.ടി.തോമസിന്റെ പേരിൽ തൃക്കാക്കര നഗരസഭയിൽ വാങ്ങിയ പൂവിന്റെ പേരിൽ വിവാദം. പി.ടി.തോമസിന്റെ പൊതുദർശന ചടങ്ങിൽ ഒന്നേകാൽ ലക്ഷം രൂപയുടെ പൂക്കൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് തൃക്കാക്കര നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം. പ്രതിപക്ഷം കൗൺസിൽ ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
നഗരസഭ കൗൺസിൽ യോഗത്തിൽനിന്ന് പത്രലേഖകരും ചാനൽ പ്രവർത്തകരും പുറത്തു പോകണമെന്ന് അധ്യക്ഷ ആവശ്യപ്പെട്ടു. പത്രപ്രവർത്തകരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നാൽ മതിയെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു. തുടർന്ന് തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗം പിരിച്ചു വിട്ടു. പൊതുദർശന ചടങ്ങിൽ ചെലവഴിച്ച തുകയിൽ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.
മൃതദേഹത്തിൽ പൂക്കൾ വയ്ക്കേണ്ടെന്ന് അന്ത്യാഭിലാഷത്തിൽ വ്യക്തമാക്കിയ പി.ടി.തോമസിന്റെ പൊതുദർശന ചടങ്ങിൽ നഗരസഭ വൻതുക ധൂർത്തടിച്ചെന്നാണ് ആരോപണം. 1,27,000 രൂപയുടെ പൂക്കളാണ് നഗരസഭ ഹാളിൽ എത്തിച്ചത്. 1,17,000 രൂപ അന്ന് തന്നെ പൂക്കച്ചവടക്കാർക്ക് കൈമാറുകയും ചെയ്തു.
ഭക്ഷണത്തിന് 35,000 രൂപയോളം ചെലവായി. കാർപെറ്റും മൈക്ക് സെറ്റും പലവക ചെലവിനുമായി 4 ലക്ഷത്തിലധികം ചെലവഴിച്ചതിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
English Summary: 1.27 lakh spend for flowers in public view by PT Thomas; Controversy