കോവിഡ് കുതിപ്പിലും പാര്‍ട്ടി സമ്മേളനങ്ങള്‍; നിയന്ത്രണം കടലാസിൽ മാത്രം, ആശങ്ക
Mail This Article
കൊച്ചി ∙ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ 30ന് മുകളിലേയ്ക്ക് കുതിച്ച് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ). കോഴിക്കോടും തൃശൂരും രോഗബാധിതരുടെ നിരക്കുയരുന്നു. ടിപിആർ പിടിവിട്ട് ഉയരുമ്പോഴും സിപിഎം ജില്ലാ സമ്മേളനമുൾപ്പെടെ പൊടിപൊടിക്കുന്ന കാഴ്ചയാണ് നാട്ടിൽ. പുതിയ ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും ആശങ്കയാണ്.
തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലും മൂവായിരത്തിനു മുകളിലാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം. ഇന്നലെ ടിപിആർ 36.5%. മൂവായിരത്തിലേറെ പേർക്ക് രോഗബാധ സ്ഥിരീകരിച്ച എറണാകുളത്ത് 30.84 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിലും ടിപിആർ 20 കടന്നു. 30നു മുകളിൽ ടിപിആർ ഉയർന്നാൽ അപായരേഖയ്ക്ക് മുകളിലെന്നാണ് കഴിഞ്ഞ രണ്ടു തരംഗങ്ങളിലേയും അനുഭവം. ടിപിആർ 30 കടന്നാൽ പൊതുപരിപാടികൾ അനുവദിക്കില്ലെന്നാണ് ഇന്നലെയിറക്കിയ ഉത്തരവ്. നിയന്ത്രണങ്ങൾ പക്ഷേ കടലാസിൽ മാത്രം.
തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനമുൾപ്പെടെ ഒരു മുടക്കവുമില്ലാതെ തുടരുന്നു. അവസാന ദിനത്തിലെ ആയിരങ്ങൾ പങ്കെടുക്കാനിടയുള്ള പൊതുസമ്മേളനം ഒഴിവാക്കി. രോഗ സ്ഥിരീകരണ നിരക്ക് 20നു മുകളിലുള്ള ജില്ലകളിൽ വിവിധ ചടങ്ങുകളിലെ ആളെണ്ണം 50 ആയി ചുരുക്കിയതും ഉത്തരവിൽ മാത്രം. രോഗവ്യാപനം ആശങ്കയുയർത്തുമ്പോഴും സ്കൂളുകൾ 21ന് അടച്ചാൽ മതിയെന്ന തീരുമാനത്തിലെ യുക്തിയും വ്യക്തമല്ല. കണക്കുകൾ ആശങ്കയുയർത്തുമ്പോഴും വാക്സീനെടുത്ത ഭൂരിഭാഗം പേർക്കും കടുത്ത രോഗലക്ഷണങ്ങളില്ലെന്നതാണ് ആശ്വാസം.
English Summary: Covid cases increase in Kerala