ബ്ലാക് മാസ് പ്രവർത്തകരാണ് പിന്നിലെന്ന് പി.സി. ജോർജ്; വീട്ടിലെത്തി സന്ദർശിച്ച് ബിഷപ് ഫ്രാങ്കോ
Mail This Article
ഈരാറ്റുപേട്ട ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ മുൻ എംഎൽഎ പി.സി.ജോർജിനെ വീട്ടിലെത്തി സന്ദർശിച്ചു. രാവിലെ 10നാണു ബിഷപ് പി.സി.ജോർജിന്റെ വീട്ടിലെത്തിയത്. തുടർന്ന് 10 മിനിറ്റ് അടച്ചിട്ട മുറിയിൽ സംസാരിച്ചു. പി.സി.ജോർജിന്റെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജ്, അരുവിത്തുറ പള്ളി വികാരി ഫാ. ഡോ.അഗസ്റ്റിൻ പാലക്കപ്പറമ്പിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പുറത്തിറങ്ങിയപ്പോൾ കാത്തുനിന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ അദ്ദേഹം അവഗണിച്ചു. പണവും സ്വാധീനവും ഉപയോഗിച്ച കേസ് അട്ടിമറിക്കുകയായിരുന്നു എന്ന ആരോപണം ഉണ്ടല്ലോ എന്ന ചോദ്യത്തിന്, കേസ് തുടങ്ങിയപ്പോൾ മുതൽ ഇത്തരം ആരോപണങ്ങൾ ഉയർന്നിരുന്നു എന്ന മറുപടി നൽകി. തുടർന്ന് കാറിൽ കയറിയ ബിഷപ് അരുവിത്തുറ പള്ളിയിലെത്തി പ്രാർഥിച്ച ശേഷം മടങ്ങി
ദൈവവിശ്വാസം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബിഷപ് ഫ്രാങ്കോയ്ക്കെതിരെ ഉണ്ടായതെന്ന് പി.സി.ജോർജ് പറഞ്ഞു. ലോകത്തു ശക്തി പ്രാപിക്കുന്ന ബ്ലാക് മാസ് പ്രവർത്തകരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ് ഇതിനു പിന്നിൽ. ഒരു കത്തോലിക്കാ മെത്രാനെ പീഡനക്കേസിൽ കുടുക്കിയാൽ സഭയുടെ പ്രവത്തനങ്ങളിൽ വിള്ളൽ വീഴ്‌ത്താം എന്നതായിരുന്നു അവരുടെ ലഷ്യം. അതിനേറ്റ പ്രഹരമാണ് കോടതി വിധി. ശബരിമല വിശ്വാസം തകർക്കാൻ ശ്രമിച്ചവരും ഇതിനു സഹായം ചെയ്തിട്ടുണ്ടെന്നും ജോർജ് പറഞ്ഞു
English Summary: Franco Mulakkal visits PC George