ADVERTISEMENT

തിരുവനന്തപുരം ∙ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ വീട്ടിൽ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാധിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ധീരജിന്റേത് കോൺഗ്രസ് കുടുംബമാണ്. തന്റെ മനസ്സ് കല്ലും ഇരുമ്പുമല്ല. അവരെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. വീട്ടിൽ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരിക ആ കുടുംബമായിരിക്കും. ധീരജിന്റെ മരണത്തിൽ ദുഃഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമാണ്. സിപിഎം ശവകുടീരം കെട്ടിപ്പൊക്കിയും തിരുവാതിര കളിച്ചും ധീരജിന്റെ മരണം ആഘോഷിച്ചുവെന്നും തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സുധാകരൻ പറഞ്ഞു.

ധീരജിനെ കുത്തിയത് അറസ്റ്റിലുള്ള നിഖിൽ പൈലിയാണെന്ന് ഇപ്പോഴും ബോധ്യം വന്നിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞു.   കെഎസ്‍യുവിനും യൂത്ത് കോൺഗ്രസിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു പ്രവർത്തകനെ കെപിസിസി പ്രസിഡന്റിന്റെ കസേരയിലിരുന്നു തള്ളിപ്പറയില്ല. നിഖിൽ പൈലിയെ എസ്എഫ്ഐക്കാർ പിന്തുടർന്ന് വളഞ്ഞ് ആക്രമിച്ചു. ഇടികൊണ്ട് നിഖിൽ പൈലി വീണു. കൊല്ലാനല്ല, ജീവൻ രക്ഷിക്കാൻ മുന്നൂറു മീറ്ററിലേറെ ഓടിയവനാണു നിഖിൽ.

ഇനി ആത്മരക്ഷാർഥം കുത്തിയെന്നാണെങ്കിൽ, അതു കണ്ട ഒരാളെങ്കിലും വേണ്ടേ? പരുക്കേറ്റ എസ്എഫ്ഐക്കാർ പറഞ്ഞത് നിഖിൽ കുത്തുന്നതു കണ്ടില്ലെന്നാണ്. നിരപരാധിയെങ്കിൽ നിഖിലിനെ പാർട്ടി പൂർണമായി സംരക്ഷിക്കും. കുറ്റവാളിയെന്നു കണ്ടെത്തിയാൽ അപലപിക്കുമെന്നും സുധാകരൻ പറഞ്ഞു.

കുത്തേറ്റുവീണ ധീരജിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസുകാർ തയാറാകാതിരുന്നതെന്താണ്?. പൊലീസുകാർക്കുപോലും എസ്എഫ്ഐ ശല്യമാണ്. അക്രമം കൊണ്ട് ക്യാപംസുകളിൽ പിടിച്ചു നിൽക്കുന്ന സംഘടനയാണ് എസ്എഫ്ഐ എന്നും സുധാകരൻ പറഞ്ഞു.

മാതാപിതാക്കളുടെ ആഗ്രഹത്തിനു വിരുദ്ധമായാണ് ശവകുടീരം കെട്ടിപ്പൊക്കി സിപിഎം ആഘോഷിച്ചത്. ഒരു രക്തസാക്ഷിയെ കിട്ടിയതിന്റെ ആഹ്ലാദമാണു സിപിഎമ്മിന്. പാർട്ടി സംഘടിപ്പിച്ച തിരുവാതിര കളി അതിന്റെ തെളിവാണ്. ദേശീയ നേതാവാണ് കൈ തട്ടി ആസ്വദിച്ചത്. ധീരജിന്റെ മൃതദേഹം മോർച്ചറിയിൽ കിടക്കുമ്പോൾ അതിനു പുറത്തുനിന്നാണ് എം.എം.മണി പൊട്ടിച്ചിരിച്ചത്.

ധീരജ് കൊല്ലപ്പെട്ട രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്തി സിൽവർലൈൻ സമരത്തിൽനിന്നു കോൺഗ്രസിനെ പിന്തിരിപ്പിക്കാമോ എന്നാണു സിപിഎം നോക്കുന്നത്. അത്തരം ഉമ്മാക്കി കണ്ടാലൊന്നും പേടിക്കില്ല. നിരപരാധികളെ കേസിൽ പ്രതിയാക്കാൻ നോക്കിയാൽ അതിനു സർക്കാർ വലിയ വിലകൊടുക്കേണ്ടിവരും. സുധാകരനിസം കൺസ്ട്രക്റ്റീവും പോസിറ്റീവുമാണ്. പിണറായിസം പോലെ നെഗറ്റീവല്ല.

വ്യക്തിപൂജയുടെ പേരിൽ പി.ജയരാജനെതിരെ നടപടിയെടുത്ത പാർട്ടി എന്തുകൊണ്ടു തിരുവാതിരപ്പാട്ടിലെ വ്യക്തിപൂജയുടെ പേരിൽ പിണറായി വിജയനെ വിമർശിക്കുന്നില്ല. ഇക്കാര്യത്തിൽ പിണറായിയെ വിമർശിക്കാൻ കോടിയേരിക്കു ധൈര്യമുണ്ടോയെന്നും സുധാകരൻ ചോദിച്ചു.

ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കെ.സുധാകരനെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. സുധാകരന്റെ നയങ്ങൾ അണികളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്ന് സിപിഎം ആരോപിച്ചിരുന്നു.

English Summary: K Sudhakaran on SFI worker Dheeraj murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com