‘വരികൾ വിവാദമായതിൽ ദുഃഖം; പിണറായിക്ക് ദൈവിക പരിവേഷം നൽകാൻ ഞാൻ ശ്രമിച്ചില്ല’
Mail This Article
തിരുവനന്തപുരം ∙ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മെഗാ തിരുവാതിരയ്ക്കായി എഴുതിയ വരികൾ വിവാദമായതിൽ ദുഃഖമുണ്ടെന്ന് ഗാനരചയിതാവ് പൂവരണി കെ.വി.പി. നമ്പൂതിരി. മുഖ്യമന്ത്രി പിണറായി വിജയനു പാട്ടിലൂടെ ദൈവിക പരിവേഷം നൽകാൻ ശ്രമിച്ചിട്ടില്ല. ഗാനത്തിൽനിന്ന് പിണറായിയുടെ പേര് ഒഴിവാക്കണമെന്ന് നേതാക്കൾ പറഞ്ഞില്ലെന്നും കെ.വി.പി. നമ്പൂതിരി പറഞ്ഞു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗമാണ് സമ്മേളനത്തോട് അനുബന്ധിച്ചു നടത്തുന്ന തിരുവാതിരക്കളിക്ക് വരികൾ എഴുതണമെന്ന് ആവശ്യപ്പെട്ടത്. അതുപ്രകാരമാണ് എഴുതി നൽകിയത്. അഭിപ്രായ വ്യത്യാസങ്ങളില്ലാതെതന്നെ വരികൾ അംഗീകരിച്ചു. സംഗീത സംവിധാനവും ചെയ്തു നൽകണമെന്ന് അവശ്യപ്പെട്ടതുപ്രകാരം അതു ചെയ്യുകയും പ്രഫഷനൽ ഗായികയെക്കൊണ്ട് പാടിപ്പിച്ച് റെക്കോർഡ് ചെയ്തു നൽകുകയും ചെയ്തു. ഇപ്പോഴുണ്ടായ വിവാദങ്ങൾ പ്രതീക്ഷിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായാണ് ചൊവ്വാഴ്ച പാറശാലയിൽ മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചത്. കോവിഡ് ജാഗ്രതാ നിയന്ത്രണങ്ങളെ അവഗണിച്ചു നടത്തിയ പരിപാടിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഇടുക്കി എൻജിനീയറിങ് കോളജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹവുമായി അവിടെനിന്നു കണ്ണൂർ തളിപ്പറമ്പിലേക്കുള്ള വിലാപയാത്ര നടക്കുമ്പോൾ പരിപാടി അരങ്ങേറിയതും വിമർശനത്തിനിടയാക്കി. സംഭവത്തിൽ വീഴ്ച സംഭവിച്ചെന്നു ജില്ലാ നേതൃത്വം അംഗീകരിച്ചിരുന്നു.
English Summary: Poovarani KVP Namboothiri's Reaction on Thiruvathira Song Cotroversy