14 കോടി രൂപ, 7 ആഡംബരക്കാറുകൾ; 60 ലക്ഷം ‘തിരിച്ചുപിടിക്കാൻ’ ബിഎസ്എഫ് ഉദ്യോഗസ്ഥന്റെ തട്ടിപ്പ്
Mail This Article
ഗുരുഗ്രാം∙ ഹരിയാനയിൽ ഐപിഎസ് ഓഫിസർ ചമഞ്ഞ് 125 കോടി രൂപ തട്ടിയെടുത്ത ബിഎസ്എഫ് ഉദ്യോഗസ്ഥന്റെ വീട്ടിൽ പൊലീസ് പരിശോധന. 14 കോടി രൂപ, ഒരു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ, ഏഴ് ആഡംബരക്കാറുകൾ തുടങ്ങിയവ പരിശോധനയിൽ കണ്ടെടുത്തു.
ഗുരുഗ്രാം ജില്ലയിലെ മനേസറിലെ നാഷനൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി) ആസ്ഥാനത്ത് ജോലിചെയ്യുന്ന ബിഎസ്എഫ് ഡപ്യൂട്ടി കമാൻഡന്റ് പ്രവീൺ യാദവാണ് തട്ടിപ്പു കേസിൽ അറസ്റ്റിലായത്. ഇയാളുടെ ഭാര്യ മമത യാദവ്, സഹോദരി ഋതു യാദവ്, ഒരു സഹായി എന്നിവരും പൊലീസ് പിടിയിലായിരുന്നു.
ഐപിഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന എൻഎസ്ജി ക്യാംപസിൽ നിർമാണ കരാർ നൽകാമെന്ന് പറഞ്ഞ് പലരിൽനിന്നായി കോടിക്കണക്കിന് രൂപ പ്രവീൺ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. തട്ടിയെടുത്ത മുഴുവൻ പണവും എൻഎസ്ജിയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലേക്ക് മാറ്റി. ബാങ്കിൽ മാനേജരായ സഹോദരി ഋതു യാദവാണ് അക്കൗണ്ട് തുറന്നതെന്ന് പൊലീസ് പറഞ്ഞു.
ഓഹരി വിപണിയിൽ നിക്ഷേപിച്ചതിനെ തുടർന്ന് പ്രവീണിന് 60 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും ഇതു തിരിച്ചുപിടിക്കുന്നതിനു വേണ്ടിയാണ് തട്ടിപ്പുനടത്തിയതെന്നും അന്വേഷണ ഉദ്യോസ്ഥർ അറിയിച്ചു.
English Summary: 14 Crores, Luxury Cars Seized From BSF Officer Behind ₹ 125 Crore Fraud