ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം മുല്ലൂരില്‍ വയോധികയെ കൊന്ന അമ്മയും മകനും മറ്റൊരു കൊലക്കേസിലും പ്രതികള്‍. ഒരു വര്‍ഷം മുൻപു ദുരൂഹ സാഹചര്യത്തിൽ മരിച്ച 14കാരിയുടേത് കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി ഷെഫീഖ് ബലാത്സംഗം െചയ്തത് പുറത്തുപറയാതിരിക്കാന്‍ പെണ്‍കുട്ടിയെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കഴിഞ്ഞ വർഷം കോവളത്ത് 14കാരിയായ പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷെഫീഖിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസിൽ കോവളം പൊലീസ് പുനരന്വേഷണം ആരംഭിച്ചു. 

ആദ്യം ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പെൺകുട്ടിക്ക് ശാരീരികമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മരുന്നുകൾ കഴിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചുവെങ്കിലും പ്രതി ആരാണെന്ന് കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിരുന്നില്ല. പെൺകുട്ടിയുടെ വീടിനു സമീപമുള്ള വാടക വീട്ടിലായിരുന്നു ഷെഫീഖും റഫീഖാ ബീവിയും അന്ന് താമസിച്ചിരുന്നത്.

ശാന്തകുമാരി കൊലക്കേസിൽ ചോദ്യം ചെയ്തപ്പോഴാണ് ഷെഫീഖ് പെൺകുട്ടിയെ കൊലപ്പെടുത്തിയ കാര്യവും പൊലീസിനോട് സമ്മതിച്ചത്. കൊല നടന്ന ദിവസവും പെൺകുട്ടിയുടെ വീട്ടിൽ പോയിരുന്നതായി ഷെഫീഖ് സമ്മതിച്ചു. പീഡന വിവരം വീട്ടിൽ പറയാതിരിക്കാനാണ് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ തല ഭിത്തിയിൽ ശക്തിയായി ഇടിപ്പിക്കുകയായിരുന്നു. ബോധം കെട്ട് നിലത്ത് വീണ പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായി ഷെഫീഖ് സമ്മതിച്ചു. കൊലപാതക വിവരം അമ്മ റഫീഖാ ബീവിയ്ക്കും അറിയാമായിരുന്നു. അതിനു ശേഷമാണ് ഇവർ മുല്ലൂരില്ലെ വാടക വീട്ടിലേക്കു താമസം മാറ്റിയത്. 

കഴിഞ്ഞ വെള്ളിയാഴ്ചയിരുന്നു ശാന്തകുമാരിയുടെ കൊലപാതകം. കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം വീടിന്റെ മച്ചിലൊളിപ്പിക്കുകയായിരുന്നു. ശാന്തകുമാരിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന റഫീഖാ ബീവി, അല്‍ അമീന്‍, ഷെഫീഖ് എന്നിവരാണ് കൊല നടത്തിയത്. ഇവര്‍ വാടകവീടൊഴിഞ്ഞ് പോയതിനു പിന്നാലെ വീട്ടുടമയും മകനും വീട്ടിലെത്തി നോക്കിയപ്പോള്‍ മച്ചില്‍ നിന്നു രക്തം പുറത്തേക്കൊഴുകുന്നതു കാണുകയായിരുന്നു. 

ആദ്യം കരുതിയത് വീട്ടില്‍ താമസിച്ചിരുന്ന റഫീഖാ ബീവിയാണ് കൊല്ലപ്പെട്ടതെന്നാണ്. എന്നാല്‍ പിന്നീടാണ് ശാന്തകുമാരിയെ കാണാതായെന്നും അവരാണ് കൊല്ലപ്പെട്ടതെന്നും സ്ഥിരീകരിക്കുന്നത്. മച്ചില്‍ ഒളിപ്പിച്ചിരുന്ന മൃതദേഹം മണിക്കൂറുകള്‍ പണിപെട്ടാണ് പൊലീസ് പുറത്തെത്തിച്ചത്.

ശാന്തകുമാരിയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണം മോഷ്ടിക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്നെന്നാണ് പൊലീസ് കണ്ടെത്തല്‍. വാടക വീടെടുത്ത് താമസിച്ചതും കവര്‍ച്ച ലക്ഷ്യമിട്ടാണെന്നും പൊലീസ് സംശയിക്കുന്നു. ആഭരണങ്ങളില്‍ ഒരു ഭാഗം പണയം വച്ചു. ബാക്കി പ്രതികളില്‍ നിന്ന് കണ്ടെടുത്തു. കൊലയ്ക്ക് ശേഷം കോഴിക്കോടിന് പോകാനായി യാത്ര ചെയ്യുകയായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.  

English Summary: Murder of teen girl in Kovalam: police launch reinvestigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com