ഡിപിആറിൽ പിടിവാശിയില്ല; ആവശ്യമായ മാറ്റങ്ങൾ വരുത്തും: മന്ത്രി എം.വി. ഗോവിന്ദൻ
Mail This Article
മലപ്പുറം∙ സിൽവർലൈന്‍ പദ്ധതിയുടെ വിശദമായ പദ്ധതിരേഖയിൽ (ഡിപിആർ) സര്‍ക്കാരിന് പിടിവാശിയില്ലെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍. സർക്കാർ ഡിപിആറിൽ മുറകെ പിടിക്കില്ലെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട മലപ്പുറം ജില്ലാതല വിശദീകരണ യോഗത്തില്‍ മന്ത്രി പറഞ്ഞു. വിമർശനങ്ങളെ സർക്കാർ ഗൗരവമായി കാണുമെന്നും ജനസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ മാറ്റങ്ങൾ വരുത്തിയാകും പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്കു കൃത്യമായ വിവരം നൽകിയും പിന്തുണ ഉറപ്പാക്കിയും പദ്ധതി നടപ്പാക്കണമെന്നാണു ഡിപിആറിലെ നിർദേശം. എന്നാൽ, ഇതു രഹസ്യ രേഖയെന്നു പറഞ്ഞു പൊതിഞ്ഞുവയ്ക്കുകയാണ് അധികൃതർ െചയ്തത്. രഹസ്യരേഖയാണെന്നും പുറത്തു വിടാനാകില്ലെന്നും സർക്കാരും കെ റെയിലും വിവരാവകാശ കമ്മിഷനും മാസങ്ങളായി ആവർത്തിച്ച ഡിപിആർ ഒടുവിൽ കഴിഞ്ഞ ദിവസം നിയമസഭാ വെബ്സൈറ്റിലൂടെയാണു പുറത്തുവന്നത്. അൻവർ സാദത്ത് എംഎൽഎ ഒക്ടോബറിൽ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണു മൂവായിരത്തോളം പേജുകളുള്ള രേഖ സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
സിൽവർലൈൻ പ്രായോഗികവും ലാഭകരവുമാണെന്ന് പ്രഖ്യാപിക്കുന്നതാണ് ഡിപിആർ കണക്കുകൾ. എന്നാല്‍ ഡിപിആറിലെ സുപ്രധാന കണക്കുകൾ വിശ്വാസ്യ യോഗ്യമല്ല എന്ന ആരോപണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ ഉയർത്തിയിരുന്നു. പ്രളയം, മണ്ണിടിച്ചിൽ, വരൾച്ച തുടങ്ങിയ സാധ്യതകൾ കൂടി കണക്കിലെടുത്തുവേണം സിൽവർലൈൻ വേഗ റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകാനെന്ന് ഡിപിആറിലെ കരുതൽ നിർദേശവും ചൂണ്ടിക്കാണിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.
English Summary: Necessary changes will be made in SilverLine DPR says Minister M. V. Govindan