ചരിഞ്ഞ ആനയുടെ പല്ലിന് 25,000; കൊമ്പിനു ലക്ഷങ്ങൾ: ‘ട്രാക്ക്’ മാറ്റിപ്പിടിച്ച് ആനവേട്ടക്കാർ
Mail This Article
തൃശൂർ ∙ ആനയെ വേട്ടയാടിക്കൊന്ന് കൊമ്പെടുക്കുന്ന ‘വീരപ്പൻയുഗ’ത്തിൽ നിന്ന് വഴിമാറി സഞ്ചരിക്കുകയാണ് ആനവേട്ടക്കാർ. ആനയെ കൊല്ലാൻ വെടിക്കോപ്പുകളുമായി കാട്ടിൽ കയറുന്ന പതിവ് ദക്ഷിണേന്ത്യയിലെ ആനവേട്ടക്കാർ ഏറെക്കുറെ അവസാനിപ്പിച്ചിരിക്കുന്നു. കാട്ടിൽ സ്വാഭാവികമായി ചരിയുന്ന ആനകളാണ് ഇക്കൂട്ടരുടെ ഇപ്പോഴത്തെ ഉന്നം. കൊമ്പ് സൂക്ഷിക്കുന്നതും വിൽക്കുന്നതും വലിയ ‘റിസ്ക്’ ആണെന്നതിനാൽ ആനപ്പല്ലുകളും തേറ്റകളുമാണ് ഇക്കൂട്ടരുടെ ഇപ്പോഴത്തെ ആകർഷണം. ആനപ്പല്ല് ഒന്നിന് 25,000 രൂപയ്ക്കാണ് ഇവർ കേരളത്തിനു പുറത്തേക്കു കടത്തുന്നത്.
∙ പല്ലെടുക്കുന്ന വില്ലന്മാർ
കാട്ടിലൊരാന ചരിഞ്ഞാൽ ആ വിവരം അതീവ രഹസ്യമായി ചെവിയിലെത്തിക്കാൻ ആനവേട്ട സംഘങ്ങൾക്കു പല വനമേഖലയിലും ഏജന്റുമാരുണ്ട്. വേട്ടക്കാർക്കു ലഭിക്കുന്ന മുതലിന്റെ നിശ്ചിത ശതമാനമാണ് ഈ വിവരദാതാക്കൾക്കുള്ള കമ്മിഷൻ. ആന ചരിഞ്ഞെന്ന വിവരമറിഞ്ഞാലുടൻ വേട്ടക്കാർ കാടുകയറും. ആന ചരിഞ്ഞു മാസങ്ങൾക്കു ശേഷമാകും പലപ്പോഴും ഇവർ വിവരമറിയുക.
അഴുകിയ ജഡത്തിൽ കൊമ്പുണ്ടോ എന്നാണ് ആദ്യം നോക്കുക. കൊമ്പ് ലഭിച്ചാൽ ഇവർക്കതു ലോട്ടറിയടിച്ച പോലെയാണ്. പിടിയാനയാണെങ്കിൽ ഇവയുടെ തേറ്റയും പല്ലുകളും എടുക്കും. കൊമ്പ് വാങ്ങാൻ തയാറായി തമിഴ്നാട്ടിലും മറ്റും അനേകം വൻകിട സംഘങ്ങളുണ്ട്. കൊമ്പ് ലഭിച്ചെന്ന വിവരം അറിയിച്ചാലുടൻ ഇവർ 50,000 രൂപ മുൻകൂറായി നൽകി കച്ചവടം ഉറപ്പിക്കും.
കൊമ്പിന്റെ വലുപ്പത്തിനനുസരിച്ചു ലക്ഷങ്ങളാണു വില. കിലോയ്ക്ക് ഒന്നര മുതൽ 3 ലക്ഷം രൂപ വരെ ആനക്കൊമ്പിന് രാജ്യാന്തര വിപണിയിൽ മൂല്യമുണ്ട്. കൊമ്പ് കൈവശം വച്ചാലും വിൽക്കാൻ ശ്രമിച്ചാലും പിടിക്കപ്പെടാൻ സാധ്യതയേറെയാണ് എന്നതാണ് ആനപ്പല്ലുകളുടെ ഡിമാൻഡ് വർധിപ്പിക്കുന്നത്. ഇവയ്ക്കും ആവശ്യക്കാരേറെ.
∙ മുഖ്യകണ്ണി തോമസ് പീറ്റർ
കാട്ടിൽ ചരിയുന്ന ആനകളുടെ എണ്ണം കൂടിയതോടെ വേട്ടക്കാര്‍ കൂടുതൽ സജീവമായിത്തുടങ്ങിയിട്ടുണ്ട്. ലോക്ഡൗൺ കാലത്തിനു ശേഷമാണ് ഇവരുടെ കാടുകയറ്റം കൂടുതൽ വ്യാപിച്ചത്. വനത്തോടു ചേർന്നുള്ള വൈദ്യുത വേലികളിൽ നിന്നു ഷോക്കേറ്റും പന്നിപ്പടക്കങ്ങൾ പൊട്ടി പരുക്കേറ്റും മറ്റുമാണ് ആനകളിലേറെയും ചരിയുന്നത്. ആനകളുടെ കൊമ്പും പല്ലും എടുത്തു വിൽക്കുന്ന സംസ്ഥാനാന്തര സംഘത്തിലെ മുഖ്യകണ്ണിയായ തോമസ് പീറ്ററെ അടുത്തിടെ വനംവകുപ്പ് പിടികൂടിയപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട റാക്കറ്റിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
English Summary: Poachers play deadly ivory game in Kerala forests