അബുദാബിയിലേത് ഭീകരാക്രമണം; കർശന നടപടി വരുമെന്ന് യുഎഇയുടെ മുന്നറിയിപ്പ്
Mail This Article
അബുദാബി ∙ അബുദാബിയിൽ തിങ്കളാഴ്ച രാവിലെയുണ്ടായ സ്ഫോടനം ഭീകരാക്രമണമെന്നു യുഎഇ. ഹൂതി വിമതരുടെ ഭീകരാക്രമണമാണു നടന്നതെന്നും സംഭവം ആസൂത്രിതമാണെന്നും യുഎഇ അറിയിച്ചു. ആക്രമണത്തിനെതിരെ കർശന നടപടിയുണ്ടാകുമെന്നും യുഎഇ വ്യക്തമാക്കി. ആക്രമണത്തിൽ മൂന്നു പേർ മരിച്ചിരുന്നു. ആറു പേർക്കു പരുക്കേറ്റു.
രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ പൗരനുമാണു മരിച്ചത്. മുസഫ ഐകാഡ് സിറ്റിയിലുണ്ടായ തീപിടിത്തത്തിൽ 3 പെട്രോൾ ടാങ്കറുകൾ പൊട്ടിത്തെറിച്ചു. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ നിർമാണ കേന്ദ്രത്തിനു സമീപവും തീപിടിത്തമുണ്ടായെന്നാണു റിപ്പോർട്ട്. ഐകാഡ് മൂന്നിൽ രാവിലെയായിരുന്നു സംഭവം. അഡ്നോക് സംഭരണ ടാങ്കുകൾക്കു സമീപമുണ്ടായ തീപിടിത്തത്തെ തുടർന്ന് ടാങ്കറുകൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അബുദാബി പൊലീസ് സ്ഥിരീകരിച്ചു.
അഗ്നിശമനസേന സംഭവസ്ഥലത്തെത്തി തീയണച്ചു. ഡ്രോൺ വിഭാഗത്തിൽപ്പെടുന്ന ചെറിയ പറക്കുന്ന വസ്തുക്കളാവാം സ്ഫോടനത്തിനു കാരണമെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തലെന്നു യുഎഇ വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
English Summary : UAE: Police confirm explosion of 3 fuel tankers, minor airport fire